ശൈഖ് ഈസ ബിന്‍ സല്മാന് ഹൈവേ നവീകരണം പൂര്‍ത്തിയായി
text_fieldsമനാമ: ശൈഖ് ഈസ ബിന്‍ സല്മാന് ഹൈവേ നവീകരണം പൂര്‍ത്തിയായതായി പൊതുമരാമത്ത് മുനിസിപ്പല്‍ നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നിര്‍ദേശമനുസരിച്ചാണ് നവീകരണ പദ്ധതി നടപ്പാക്കിയതെന്ന് മന്ത്രി വിശദീകരിച്ചു. രാജ്യത്തെ പ്രധാന നിരത്തുകളില്‍ ഗതാഗതക്കുരുക്ക് കുറക്കുന്നതിന് വിവിധ തരത്തിലുള്ള ചെറുതും വലുതുമായ പരിഷ്കരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
സല്‍മാബാദ് സിഗ്നലില്‍ നിന്ന് ടൂബ്ലി സിഗ്നല്‍ വരെ നിലവിലുണ്ടായിരുന്ന ആറുവരി പാത എട്ടു വരിയായി വികസിപ്പിക്കുകയും 2.5 കിലോമീറ്റര്‍ നീളത്തില്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള പൈപ്പ് വിന്യസിക്കുകയും തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും സൗന്ദര്യവത്കരണം നടത്തുകയും ചെയ്തു. നിലവിലുണ്ടായിരുന്ന ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിനും കൂടുതല്‍ വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയും ചെയ്യുന്ന രൂപത്തിലാണ് നവീകരണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ദിനേന കിഴക്ക് ഭാഗത്തേക്ക് 45,000 വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. രാവിലെയും ഉച്ചക്കും വൈകീട്ടും പ്രധാന സമയങ്ങളില്‍ കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്നതു മൂലം കുരുക്ക് അനുഭവപ്പെട്ടിരുന്നു.
വര്‍ഷംതോറും വാഹനങ്ങളുടെ എണ്ണത്തില്‍ ഏഴു മുതല്‍ ഒമ്പത് ശതമാനം വരെ വര്‍ധനവും ഉണ്ടാകുന്നുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് നവീകരണ പദ്ധതി നടപ്പാക്കിയത്. പദ്ധതി പൂര്‍ത്തിയാക്കിയതിന് ശേഷം മണിക്കൂറില്‍ 8,000 വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ പാത ഉപയോഗപ്പെടുത്തുന്ന സൗദിയില്‍ നിന്ന് വരുന്നവര്‍ക്കും ഈസ ടൗണ്‍, സല്‍മാബാദ്, ടൂബ്ലി, ആലി, സനദ്, റിഫ എന്നിവിടങ്ങളിലെ താമസക്കാര്‍ക്കും കൂടുതല്‍ വേഗത്തിലെത്താനും ഇത് വഴിയൊരുക്കും. ബഹ്റൈന്‍ ഇക്കണോമിക് വിഷന്‍ 2030െൻറ ലക്ഷ്യം നേടുന്നതിൽപ്പെട്ടതാണ് സുപ്രധാന പാതകളുടെ നവീകരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.