കെ.എം.സി.സി തുണയായി; തുടർചികിത്സക്ക് അബ്ദുല്‍ ഗഫൂർ നാട്ടിലേക്ക് തിരിച്ചു
text_fieldsമനാമ: നട്ടെല്ലിന് അര്‍ബുദം ബാധിച്ച് ബഹ്റൈനില്‍ ദുരിതജീവിതം നയിച്ച മലപ്പുറം പുത്തനത്താണി സ്വദേശി അബ്ദുല്‍ ഗഫൂര്‍ കെ.എം.സി.സിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു. തിങ്കളാഴ്ച വൈകീട്ട് എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് അദ്ദേഹം നാട്ടിലേക്ക് തുടര്‍ചികിത്സക്കായി പോയത്. മാര്‍ച്ച് 28നാണ് ശക്തമായ പുറംവേദന കാരണം നടക്കാന്‍ കഴിയാതെ പ്രയാസപ്പെട്ട അബ്ദുല്‍ ഗഫൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ആരും സഹായിക്കാനില്ലാതിരുന്ന ഇദ്ദേഹത്തിന് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയാണ് ആശ്രയമായത്.
ആദ്യം ശിഫ അല്‍ ജസീറ മെഡിക്കല്‍ സെൻററിലും പിന്നീട് ബഹ്റൈന്‍ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ച ഇദ്ദേഹത്തെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് നട്ടെല്ലിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ സല്‍മാനിയ ഹോസ്പിറ്റലിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ബന്ധുമിത്രാദികളില്ലാതെ രോഗബാധിതനായി ബഹ്റൈനില്‍ ഒറ്റപ്പെട്ട അബ്ദുല്‍ ഗഫൂറിന് കെ.എം.സി.സി മലപ്പുറം ജില്ല ഭാരവാഹികളായ റിയാസ് വെള്ളച്ചാല്‍, ഉമര്‍ തൊരപ്പ, റിയാസ് ഒമാനൂര്‍, നൗഷാദ്, മുനീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സയും പരിചരണവും നല്‍കിയത്. സല്‍മാനിയ ഹോസ്പിറ്റല്‍ അധികൃതര്‍ 40 ലക്ഷത്തോളം രൂപയുടെ ചികിത്സയും സൗജന്യമായി നല്കി.
ഇതിനിടയില്‍ അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അബ്ദുല്‍ ഗഫൂറിെൻറ പ്രയാസങ്ങള്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ ശ്രദ്ധയില്‍പെടുത്തുകയും അദ്ദേഹം കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന്, ജനറൽ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവരെ വിവരം അറിയിക്കുകയുമായിരുന്നു. കെ.എം.സി.സി സംസ്ഥാന നേതൃത്വം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ശക്തമായ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് യാത്രാരേഖകള്‍ ശരിയാക്കി അബ്ദുല്‍ ഗഫൂറിന് തുടര്‍ചികിത്സക്ക് നാടണയാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.