ഒറ്റക്കൊരു കാരക്കച്ചീന്തുമായി...
text_fieldsനോമ്പു തുറക്കാൻവേണ്ടിയുള്ള ആ സ്ത്രീയുടെ അടുപ്പിച്ചടുപ്പിച്ചുള്ള വരവ് എെൻറ മനസ്സിൽ സന്തോഷത്തോടൊപ്പം ആശങ്കയും ജനിപ്പിക്കാറുണ്ടായിരുന്നു. സന്തോഷം എന്ന് പറയുന്നത് വെറുതേ ഒരു വാക്കിനെയല്ല. നല്ല ആഹ്ലാദം എനിക്കുണ്ടാവാറുണ്ട്. കാരണം അവർ നിറയെ സംസാരിക്കുന്ന, നന്നായി ചിരിക്കുന്ന ഒരു സ്ത്രീയായിരുന്നു. വീട്ടിലേക്ക് ഒരു മടിയുമില്ലാതെ അവർ കയറിവന്നിരുന്നത് തന്നെ കേൾക്കാൻ ആരൊക്കെയോ അവിടെ ഉണ്ടെന്ന ബോധ്യംകൊണ്ടാകാം. അല്ലെങ്കിൽ, മനസ്സറിഞ്ഞ് വിളമ്പുന്ന തരിക്കഞ്ഞിയുെടയും പത്തിരിയുെടയും സ്വാദറിഞ്ഞതുകൊണ്ടും ആവാം. നിറയെ കഥ പറഞ്ഞ് ചിരിക്കുമ്പോഴും,
‘ന്നാ മോളേ തിന്ന്... നോമ്പ് നോറ്റതാ..’എന്നുപറഞ്ഞ് പലഹാരപ്പാത്രങ്ങൾ എൻറരികിലേക്ക് നീക്കിത്തരുമ്പോൾ എെൻറ മറ്റേമ്മയോളംതന്നെ സ്നേഹം അവരിൽ പ്രകടമായിരുന്നു. നല്ല കറുപ്പുനിറമുള്ള അവരുടെ ശരീരത്തിലെ വെളുത്ത ഹൃദയത്തിെൻറ പ്രതിഫലനം അവരിലേക്കുള്ള എല്ലാ നോട്ടത്തിലും എെൻറ കണ്ണുകളിൽ വന്ന് പതിക്കുകയായിരുന്നു. എന്നാലും, ഞങ്ങളുടെ ആരുമല്ലാത്ത അവർ ഇടവിട്ടുള്ള ദിവസങ്ങളിൽ എല്ലാ മഗ്രിബിനും ഒരു സങ്കോചവുമില്ലാതെ കയറിവരുന്നത് എന്താവും? നോമ്പുതുറക്കാൻ ഇവർക്ക് വീടില്ലേ..? നോമ്പുകാലം അടുക്കളയിൽ അടുപ്പ് പുകയാതെ ബർക്കത്തുണ്ടാവൂലാന്ന് കേൾക്കാറുണ്ടല്ലോ..! ഇവർക്ക് ബർക്കത്ത് വേണ്ടേ..!?.. ഇവരെന്താ ഇങ്ങനെ ഇറങ്ങിനടക്കുന്നത് ബാങ്ക് കൊടുക്കുന്ന നേരത്ത്? കണ്ടാൽ വലിയ കുഴപ്പമില്ലാത്ത വേഷത്തിലുമാണല്ലോ.
പൊക്കം അധികമില്ലാതെ തടിച്ച ശരീരവും നല്ല വട്ട മുഖവും ആയിരുന്നു അവർക്ക്. ഇങ്ങനെ ഇടക്കിടെ വീട്ടിലേക്കുള്ള കയറിവരവ് എന്തിനാവും എന്ന എെൻറ ആശങ്കക്ക് ഒരു കാരണം ഉണ്ടായിരുന്നു. കഴുത്തിൽ ഇറുകിക്കിടക്കുന്ന നെക്ലേസും കൈയിൽ നിറയെ വളയും ഉണ്ടായിരുന്നു അവർക്ക്. മാത്രമല്ല, നല്ല മിനുസമുള്ള വസ്ത്രവും ആയിരുന്നു അവർ ധരിച്ചിരുന്നത്. കൈയിലും കഴുത്തിലുമുള്ളത് സ്വർണമല്ല, മുക്കുപണ്ടമാണെന്ന് ഒരിക്കൽ വീട്ടിലെ എന്തോ സംസാരത്തിൽ പിന്നീട് എനിക്ക് മനസ്സിലായി. ഇങ്ങനെ അണിഞ്ഞൊരുങ്ങുന്നതുകൊണ്ടാവും കറുപ്പിലും അവരെ കാണാൻ നല്ല ചേല്! എങ്കിലും അവരെന്നിൽ ഒഴിയാത്ത ഒരുതരം ആശങ്ക നിറച്ചുകൊണ്ടേയിരുന്നു. വായിലിട്ട മുറുക്കാൻ ചവച്ച് നീട്ടിത്തുപ്പുമ്പോൾ പല്ലുകാട്ടി വെളുക്കനെ എന്നെ നോക്കി ഒരു ചിരി പതിവായിരുന്നു അവർക്ക്. ഒരു ദിവസം ഞങ്ങള് നോമ്പ് തുറന്നോണ്ടിരിക്കുമ്പോഴാണ് എന്നോട് ചോദിച്ചത്
‘നീയ്യ്.. എേൻറാടി പോരുന്നോ ഒരീസം നോമ്പ് തുറക്കാൻ. ഇച്ചാ... ഇതിന ഞാൻ കൂട്ടട്ടെ..?’എന്ന ചോദ്യത്തിന് എളുപ്പം സമ്മതം അവർക്ക് കിട്ടിയതും അവരായത് കൊണ്ടാവാം... ഞങ്ങടെ ആരുമല്ലല്ലോ അവർ ..! എന്നിട്ടും
‘ആ നീയ്യ് കൂട്ടിക്കോ പാത്തോ’എന്ന് മറ്റേമ്മ പറഞ്ഞിരുന്നത് രക്തബന്ധത്തേക്കാൾ ഹൃദയബന്ധമാണ് ഊന്നിനിൽക്കുകയെന്ന സത്യത്തെ ഒരിക്കലും നിഷേധിക്കാൻ കഴിയാത്തതിെൻറ തെളിവായിരുന്നിരിക്കാം...
കൗതുകം നിറഞ്ഞ എെൻറ കണ്ണുകളെ കൂടെനടത്തി അവർ എത്തിയത് എെൻറ വീട്ടിൽ നിന്ന് ഒരുപാടുദൂരെ കടൽത്തീരത്ത് ഓടുമേഞ്ഞ ചെറിയൊരു പുരയിലായിരുന്നു. വീടിന് ചുറ്റിലും കാലിൽ പറ്റിപ്പിടിക്കുന്ന പൂഴിയും നിറയെ ഉണക്കാനിട്ട മീനും തോണിയും വലയും ഒക്കെയുള്ള ആ പരിസരം എെൻറ വീട്ടിലെ ജീരകക്കഞ്ഞിയുടേയും മുരിങ്ങത്താളിപ്പിെൻറയും മണത്തെ എന്നിൽ നിന്നും വലിച്ചെടുത്തുകളയുകയായിരുന്നു. കടലിെൻറ ഇരമ്പലും അവരുടെ ആരോടെന്നില്ലാത്ത ഉയർന്ന ഒച്ചയും കൂടി അവിടെ മത്സരം നടത്തുന്നതുപോലെ തോന്നി എനിക്ക്. തട്ടം തലയിലേക്ക് ചുറ്റിവെച്ച് വളരെ തിടുക്കത്തിൽ അവർ എന്തൊക്കോ ചെയ്യാൻ തുടങ്ങിയിരുന്നു..
ഉണക്കമീനിെൻറ വല്ലാത്ത ഗന്ധം മാത്രം എനിക്കവിടെ അനുഭവപ്പെട്ടു.
‘നമ്മക്ക് നോമ്പു തുറക്കേണ്ട ..?’അവരുടെ ചോദ്യത്തിന് ഞാനൊന്ന് തലയാട്ടിയതേയുള്ളൂ. കടലിെൻറ ആഴങ്ങളിലേക്ക് പതിക്കാൻവന്ന സൂര്യനിലേക്കായിരുന്നു എെൻറ കണ്ണുകൾ. ചുറ്റിലും വല്ലാത്തൊരു ഒറ്റപ്പെടലിെൻറ കാറ്റ് വീശുന്നുണ്ടായിരുന്നു. അവരുടെ വീടിന് ചുറ്റിലും തമിഴ് പറയുന്ന ചിലർ മാത്രമുണ്ടായിരുന്നു.
പൊട്ടിപ്പൊളിഞ്ഞ തറയുള്ള വീടിനകത്ത് ഒരു പുൽപ്പായ മാത്രം! അവരവിടെ തനിച്ചാണ്!
വളരെ ചെറിയ ഒറ്റ ജനലുള്ള ആ അടുക്കളയിയിൽ കുത്തിയിരുന്നുകൊണ്ട് അടുപ്പിൽ ഊതിക്കത്തിച്ചും ഓടിപ്പാഞ്ഞും എനിക്കൊരുക്കിയ നോമ്പ് തുറക്കരികിൽ ഇരുന്ന് ആവേശത്തോടെ എന്നെ തീറ്റിക്കുമ്പോൾ ഒറ്റപ്പെടലിെൻറ ഒരാശ്വസത്തിനായുള്ള അവരുടെ ഇറങ്ങിനടപ്പിനെ ഞാനറിയുകയായിരുന്നു. എന്നിൽ നിറച്ച ആശങ്കയുടെ നിഴൽ വഴിമാറിത്തരുകയായിരുന്നു.
‘ഒറ്റക്കാ മോളേ... അതാ... നോമ്പിനെങ്കിലും ഒരു മനഃസുഖം കിട്ടോല്ലോന്ന് കരുതി ഇച്ചാെൻറ അടുത്തേക്കൊക്കെ ഇറങ്ങി നടക്കുന്നേ... ഒരുതരം ശ്വാസംമുട്ടലാ ഇതിനകത്ത്... മരിച്ചാ പോലും അറിയൂലാലോ ആരും... ചുറ്റിലും വലിയോര് കടലും, മ്മള വർത്താനം തിരിയാത്ത കുറേ അണ്ണാച്ചികളും...’
വീട്ടിൽ വന്നാ നിറയെ അവരോട് സംസാരിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഒന്നും പറയാനില്ലായിരുന്നു. സ്റ്റീലിെൻറ വട്ടപ്ലേറ്റിൽ അവർ നിരത്തിയ ഈത്തപ്പഴം പൊരിച്ചതെടുത്ത് വായിലോട്ടിടുമ്പോൾ നിങ്ങളെങ്ങനെ ഒറ്റക്കായി എന്നചോദ്യം എെൻറ തൊണ്ടക്കുഴിയിൽ വന്നു നിന്നിരുന്നു.. പക്ഷേ ഞാൻ ചോദിച്ചില്ല.
അവരുടെ കൂടെയിരുന്ന് നോമ്പ് തുറക്കുകയല്ലാതെ...!..
കാലങ്ങൾക്കിപ്പുറത്തും എല്ലാ നോമ്പുകാലവും എന്നിൽ ഓടിക്കയറിവരാറുണ്ട് തടിച്ച് കറുപ്പ് നിറമുള്ള വട്ടമുഖമുള്ള, മിനുസമുള്ള വസ്ത്രംധരിക്കുന്ന, ചിരിച്ച മുഖമുള്ള ആ സ്ത്രീ !
പ്രവാസ ലോകത്ത് വന്നതിൽപിന്നെ കഴിഞ്ഞതവണവരെ പല സുഹൃത്തുക്കളുടെ വീട്ടിൽ നിന്നുമാണ് ഞാനും കുടുംബവും നോമ്പ് തുറക്കാറുണ്ടായിരുന്നത്. എെൻറ പല സുഹൃത്തുക്കളും ഇത്തവണ വിളിച്ചപ്പോഴും ആവലാതിപ്പെട്ടത് ഈയൊരു കാര്യം തന്നെയാണ്..
ഒറ്റപ്പെടലിെൻറ വേദന തിന്നുമ്പോൾ പലരും ഇറങ്ങിനടക്കുന്നത്, ആശ്വാസംതേടി ചില വീടുകളിൽ അഭയംതേടുന്നത് നോമ്പുതുറക്കാൻ ഒരു കൂട്ടം വിഭവങ്ങൾ തേടിയാവില്ല. കൂട്ടത്തിലിരുന്ന് മൂന്നിറക്ക് വെള്ളമിറക്കാനാവും.
മനുഷ്യന് മനുഷ്യെൻറ മണം ഉണ്ണുമ്പോഴാണല്ലോ ഏറ്റവും കൂടുതൽ ആവശ്യം. ഒരാളുടെ ഭക്ഷണം രണ്ടു പേർക്കും രണ്ടു പേരുടേത് നാലാൾക്കും മതിയാവും എന്ന ഇസ്ലാമിക പാഠവും അതായിരിക്കാം നമുക്ക് പറഞ്ഞുതരുന്നത്. ഇന്നും എവിടെയൊക്കെയോ ഉണ്ടാവാം ഞാൻ ചെറുപ്പത്തിൽ കണ്ട ആ സ്ത്രീയെ പോലുള്ളവർ.. ഈ നോമ്പുകാലത്തും ഒരു ചീന്ത് കാരക്കയുമായി ബാങ്കുവിളിക്ക് ചെവിയോർത്ത് ഒറ്റക്ക്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.