ഈ പോക്കുപോയാൽ എത്ര കാലമെടുക്കും നാടണയാൻ?
text_fieldsമനാമ: പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന് കേട്ടപ്പോൾ സന്തോഷിച്ചവരാണ് എല്ലാവരും. എന്നാൽ, ഇപ്പോഴത്തെ പോക്കുകണ്ട് അവർ ആധിയോട് ചോദിക്കുന്നത് ഒറ്റക്കാര്യമാണ്? ഇങ്ങനെ പോയാൽ എത്ര കാലമെടുക്കും നാട്ടിലെത്താൻ. ബഹ്റൈനിൽനിന്ന് ഇതുവരെ രണ്ട് സർവിസ് മാത്രമാണ് കേരളത്തിലേക്ക് നടത്തിയത്. അതിൽ നാട്ടിലേക്ക് പോയത് 366 പേർ മാത്രം. അതേസമയം, ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 20,000ത്തോളം പേരും! രണ്ടാം ഘട്ടത്തിൽ ഹൈദരാബാദിലേക്കും തിരുവനന്തപുരത്തേക്കും ഒാരോ സർവിസ് മാത്രമാണ് ബഹ്റൈനിൽനിന്നുള്ളത്.
മേയ് ഏഴിന് തുടങ്ങിയ വന്ദേഭാരത് ദൗത്യം 12 ദിവസം പിന്നിടുേമ്പാൾ നാട്ടിലെത്താനുള്ള ആഗ്രഹം സഫലമായത് വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്രം. 22ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ 177 പേർക്കാണ് നാട്ടിലേക്ക് പോകാൻ കഴിയുക. നാട്ടിൽ പോയി കുടുംബത്തോടൊപ്പം ഉല്ലസിക്കാൻ നിൽക്കുന്നവരല്ല ഇൗ പ്രവാസികൾ. കഷ്ടപ്പാടിെൻറ അങ്ങേയറ്റത്തെത്തി എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്ന് ചിന്തിക്കുന്നവരാണ് അവർ. കോവിഡ് അത്ര വലിയ ആഘാതമാണ് അവരുടെയൊക്കെ ജീവിതത്തിൽ സൃഷ്ടിച്ചത്. പലരുടെയും ജോലി പോയി. ശമ്പളം മുടങ്ങിയതോടെ വാടക കൊടുക്കാനും കഴിയുന്നില്ല.
താമസിക്കുന്ന വീട്ടിൽനിന്ന് പുറത്താക്കൽ ഭീഷണി നേരിടുന്നവരുണ്ട്. മക്കളുടെ സ്കൂൾ ഫീസ് അടക്കാൻ എന്ത് ചെയ്യുമെന്നോർത്ത് തീതിന്നുന്നവരും സന്ദർശക വിസയിൽ എത്തി കുടുങ്ങിയവരും ചെലവ് താങ്ങാൻ കഴിയാതെ കുടുംബത്തെ നാട്ടിലേക്ക് അയക്കാൻ കാത്തിരിക്കുന്നവരും വിദഗ്ധ ചികിത്സക്ക് നാട്ടിൽ പോകാൻ നിൽക്കുന്നവരുമുണ്ട്. ഇതിനുപുറമേ, ഭക്ഷണത്തിനുപോലും വകയില്ലാത്തവരാണ് പലരും. സാമൂഹിക സംഘടനകളുടെ കാരുണ്യത്തിലാണ് അവർ പട്ടിണി കിടക്കാതെ കഴിയുന്നത്. അരവയറുമായി ജീവിക്കുന്ന ഇൗ പ്രവാസികൾക്ക് എങ്ങനെയെങ്കിലുമൊന്ന് നാട്ടിലെത്തിയാൽ മതിയെന്ന ആഗ്രഹം മാത്രമാണുള്ളത്.
എത്രവേഗം നാട്ടിലെത്താൻ കഴിയുമോ അത്രയും അനുഗ്രഹമാണ് അവർക്ക്. കാര്യങ്ങൾ ഇങ്ങനെ പോവുകയാണെങ്കിൽ എല്ലാവർക്കും നാട്ടിലെത്താൻ മാസങ്ങൾതന്നെ വേണ്ടിവരും. അതുവരെ എങ്ങനെ ജീവിക്കും എന്നതാണ് ഇവരുടെ മുന്നിലുള്ള ചോദ്യം. ഇന്ത്യയിൽ ലോക്ഡൗൺ മേയ് 31 വരെ നീട്ടിയതിനാൽ രാജ്യാന്തര വിമാന സർവിസുകൾ അതുവരെ ഉണ്ടാകില്ല. ഇൗ സാഹചര്യത്തിൽ പ്രത്യേക വിമാനം മാത്രമാണ് ആശ്രയം. ഇവരുടെ സങ്കടങ്ങളും ദുരിതങ്ങളും കാണാൻ കേന്ദ്ര സർക്കാർ എന്നാണ് കണ്ണുതുറക്കുക? കൂടുതൽ വിമാനങ്ങൾ ഉപയോഗിക്കുകയോ സ്വകാര്യ കമ്പനികളെയും വിദേശ വിമാന കമ്പനികളെയും സർവിസ് നടത്താൻ അനുവദിക്കുകയോ ചെയ്യാതെ ഇൗ പ്രശ്നത്തിന് പരിഹാരമാകില്ല. പ്രവാസി സംഘടനകൾ ഇൗ ആവശ്യം നിരന്തരമായി ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.