ബഹ്റൈൻ ഗ്രാൻഡ് പ്രീ; ട്രാക്കിന് പുറത്തെ തയാറെടുപ്പുകൾ പൂർത്തിയായതായി തൊഴിൽ മന്ത്രാലയം
text_fieldsസജ്ജീകരിച്ച പാർക്കിങ് സ്ഥലങ്ങൾ
മനാമ: ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങളോടനുബന്ധിച്ച് കാണികൾക്കായി ട്രാക്കിന് പുറത്തെ തയാറെടുപ്പുകൾ പൂർത്തിയായതായി തൊഴിൽ മന്ത്രാലയം. ഏപ്രിൽ 11 മുതൽ 13 വരെ സാഖിറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് (ബി.ഐ.സി) ഗ്രാൻഡ് പ്രീ വേഗപ്പോരിന് തിരിതെളിയുക.
ട്രാക്കിനകത്തെ തീപാറും മത്സരങ്ങളോടൊപ്പം നിരവധി വിനോദ പരിപാടികളാണ് ട്രാക്കിന് പുറത്ത് കാണാനെത്തുന്ന ആയിരക്കണക്കിന് ആരാധകർക്ക് ഒരുക്കിയിരിക്കുന്നത്. കാണികളെ സ്വീകരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും മന്ത്രാലയം സ്ഥിരീകരിച്ചു. 1,762 അധിക പാർക്കിങ് സ്ഥലങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ മൂന്ന് താൽക്കാലിക കാൽനട പാലങ്ങളുടെ നിർമാണത്തിന് സാങ്കേതിക പിന്തുണ നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.
ഗതാഗത ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ച് റോഡ് മാർക്കിങ്ങുകൾ, നടപ്പാതകൾ, പാർക്കിങ് ഏരിയകൾ എന്നിവ നവീകരിക്കുക, ട്രാഫിക് ലൈറ്റുകളും അടയാളങ്ങളും വൃത്തിയാക്കുക, ട്രാഫിക് കോണുകൾ സ്ഥാപിക്കുക, ചുറ്റുമുള്ള റോഡുകളിൽ ലെയ്ൻ ക്ലോഷർ വ്യവസ്ഥകൾ സ്ഥാപിക്കുക തുടങ്ങിയ ക്രമീകരണങ്ങളും മന്ത്രാലയം നടത്തിയിട്ടുണ്ട്.
മലിനജല, മഴവെള്ള ഡ്രെയിനേജ് ശൃംഖലകളുടെ കാര്യക്ഷമത ഉറപ്പാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. പ്രദേശത്തെ പമ്പിങ് സ്റ്റേഷനുകളിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ബഹ്റൈൻ ബേ റോഡിലെ മാൻഹോളുകൾ വൃത്തിയാക്കുകയും ചെയ്തു. കൂടാതെ, ബാക്കപ്പ് ജനറേറ്ററുകളും സ്ഥാപിച്ചു. പരിപാടിക്കിടെ ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫീൽഡ് ടീമുകളെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.