അറാദിലെ കെട്ടിടം തകർന്നു വീണ അപകടം: മരണം രണ്ടായി
text_fieldsമനമാ: അറാദിൽ റസ്റ്ററന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം തകർന്നു വീണ സംഭവത്തിൽ മരണം രണ്ടായി. ബഹ്റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66), ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിലിനിടയിലാണ് അബ്ദുല്ല അലി അൽ ഹമീദിന്റെ മൃതദേഹം കണ്ടെടുത്തത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി.
പ്രദേശത്ത് പൊലീസും ബഹ്റൈൻ സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം തുടരുകയാണ്. അറാദിലെ സീഫ് മാളിന് സമീപത്തെ ബഹ്റൈനി റസ്റ്റാറന്റിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് സലൂണും പ്രവർത്തിച്ചിരുന്നു. അതും തകർന്ന നിലയിലാണ്.
മുകൾ നിലയിൽ താമസക്കാരുണ്ടായിരുന്നതായും മലയാളികൾ ആരും കെട്ടിടത്തിൽ താമസിച്ചിരുന്നായി ഓർക്കുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. ബിൽഡിങ് പൂർണമായും തകർന്ന നിലയിലാണ്. പ്രദേശത്തെ ചില കടകളുടെ ഗ്ലാസുകൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്.
മരണപ്പെട്ട ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
അപകടത്തിൽ മരിച്ച ബംഗ്ലാദേശ് സ്വദേശി ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്രയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്നും ബഹ്റൈനിലെ ബംഗ്ലാദേശ് എംബസി അറിയിച്ചു. മൊനിന്ദ്രയുടെ മരണത്തിൽ അനുശോചനം അറിയിച്ച എംബസി അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. തകർന്നു വീണ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സലൂണിലെ ജോലിക്കാരനായിരുന്നു മൊനിന്ദ്ര.
കൂടെ താമസിച്ച മറ്റു സഹപ്രവർത്തകരിൽ ചിലർ രക്ഷപ്പെടുകയും മറ്റു ചിലർ ആശുപത്രിയിൽ ചികിത്സയിലുമാണ്. പാസ്പോർട്ട് അടക്കം ഇവരുടെ പ്രധാന രേഖകളും മറ്റു വസ്തുക്കളും നശിച്ച അവസ്ഥയാണ്. പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് പുതിയ പാസ്പോർട്ട് നൽകുമെന്നും സാമ്പത്തിക സഹായം, ഭക്ഷണം, വസ്ത്രം തുടങ്ങി അവശ്യസാധനങ്ങൾ എത്തിക്കുമെന്നും എംബസി അറിയിച്ചു.
ദൃക്സാക്ഷി സംഭവത്തെ വിശദീകരിക്കുന്നതിങ്ങനെ
ബുധനാഴ്ച രാത്രി 7.45ന് ഞങ്ങൾ സാധാരണ ദിവസത്തെ പോലെ സംസാരിച്ചും മറ്റുമായി വീടുകളിൽ ചെലവിടുകയായിരുന്നു. അപ്പോഴാണ് വലിയൊരു പൊട്ടിത്തെറി ശബ്ദം കേട്ടത്. പ്രദേശത്തുകാരെല്ലാം ഇറങ്ങി ഓടുന്നതും കാണുന്നു. എന്താണ് സംഭവിച്ചതെന്നറിയാൻ ശബ്ദം കേട്ടിടത്തേക്ക് ഓടിച്ചെന്നു നോക്കിയപ്പോഴാണ് ആ ഭീകരമായ കാഴ്ച ഞങ്ങൾ കാണുന്നത്. ഒരു കെട്ടിടം പൂർണമായും തകർന്ന നിലയിൽ. എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്ന അവസ്ഥയായിരുന്നു എല്ലാവർക്കും. പരിക്കേറ്റ ചിലരെയും പരിസരത്ത് കാണാനിടയായി.
സമീപത്തെ കടകളുടെ ചില്ലുകൾപൊട്ടിയ നിലയിലും വാഹനങ്ങൾ ചിലത് കേടുപാടുകൾ സംഭവിച്ച നിലയിലുമാണ് കാണപ്പെട്ടത്. അപ്പോഴും എന്താ സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ലായിരുന്നു. പെട്ടന്ന് പൊലീസിനെയും മറ്റ് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. അവരെത്തിയാണ് രക്ഷാപ്രവർത്തനവും മറ്റു കാര്യങ്ങളും വേഗത്തിലാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.