കോവിഡ് : രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു
text_fieldsമനാമ: ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവാണ് ഒരു മാസത്തിനിടെ ഉണ്ടായത്. ജൂലൈ തുടക്കത്തിൽ 5000ത്തിന് മുകളിൽ രോഗികൾ ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഏതാണ്ട് പകുതിയായി കുറഞ്ഞത്. നിലവിൽ 2678 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 48 പേരുടെ സ്ഥിതി ഗുരുതരമാണ്. ജൂലൈ ഒന്നിന് 5340 ആക്ടിവ് കേസുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്.
രണ്ടിന് 5374 പേരും മൂന്നിന് 5160 പേരുമാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ജൂലൈ നാലിന് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5000ത്തിന് താഴെ എത്തി. 4997 ആയിരുന്നു അന്നത്തെ രോഗികളുടെ എണ്ണം. തുടർന്നുള്ള ദിവസങ്ങളിലും 5000ത്തിൽ താഴെയായിരുന്നു രോഗികളുടെ എണ്ണം. ജൂലൈ 13ന് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4500ലും താഴെയായി. 4408 രോഗികളാണ് അന്നുണ്ടായിരുന്നത്. ജൂലൈ 20ന് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞ് 4000ത്തിന് താഴെ എത്തി. ജൂലൈ 24 ആയപ്പോഴേക്കും രോഗികളുടെ എണ്ണം 3450 ആയി കുറഞ്ഞു.
ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ ചികിത്സയിലുള്ള രോഗികൾ 3000ത്തിനും താഴെ എത്തി. 2995 രോഗികളാണ് ആഗസ്റ്റ് ഒന്നിന് ഉണ്ടായിരുന്നത്. തിങ്കളാഴ്ച ആയപ്പോൾ രോഗികളുടെ എണ്ണം 2678 ആയി കുറഞ്ഞു. പ്രതിദിന പരിശോധനകളിൽ കണ്ടെത്തുന്ന പുതിയ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. റമദാൻ നാളുകളിലും ചെറിയ പെരുന്നാളിനും ആളുകൾ ജാഗ്രത പാലിക്കാതെ പെരുമാറിയത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കിയിരുന്നു. അതിനാൽ, ബലിപെരുന്നാൾ നാളുകളിൽ മുൻകരുതൽ പാലിക്കണമെന്ന് അധികൃതർ കർശന നിർദേശങ്ങൾ നൽകിയിരുന്നു. കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെയാണ് രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ട നീന്തൽക്കുളങ്ങളും ജിംനേഷ്യങ്ങളും സ്പോർട്സ് ഹാളുകളും സ്പോർട്സ് മൈതാനങ്ങളും ആഗസ്റ്റ് ആറിന് തുറക്കാനൊരുങ്ങുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.