ദുബൈ വേൾഡ് കപ്പ്; വീക്ഷിക്കാനെത്തി ശൈഖ് നാസറും ശൈഖ് ഖാലിദും
text_fieldsദുബൈ വേൾഡ് കപ്പ് മത്സരങ്ങൾ വീക്ഷിക്കുന്ന ശൈഖ് നാസറും ശൈഖ് ഖാലിദും
മനാമ: കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പ് 29ാം എഡിഷനിൽ പങ്കെടുത്ത് ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയും ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയും. വേൾഡ് കപ്പിന്‍റെ വിജയത്തിനായി പ്രവർത്തിച്ച യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനും ശൈഖ് നാസർ അഭിനന്ദനം അറിയിച്ചു.
കൂടാതെ സംഘാടക സമിതിയുടെ മികവിനെയും പ്രശംസിച്ച ശൈഖ് നാസർ മത്സരാർഥികളെ അഭിനന്ദിക്കുകയും ആഗോള കുതിരപ്പന്തയത്തിൽ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്താൻ ഈ ടൂർണമെന്‍റ് സഹായിച്ചെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നടന്ന ഫൈനൽ മത്സരത്തിൽ ഖത്തറിന്‍റെ 'ഹിറ്റ് ഷോ' യാണ് ദുബൈ വേൾഡ് കപ്പിൽ മുത്തമിട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമാണ് ദുബൈ വേൾഡ് കപ്പ്. ദുബൈ മെയ്ദാൻ റേസിങ് റേസ് കോഴ്സിൽ അരങ്ങേറിയ ടൂർണമെന്‍റിൽ ആകെ 3.5 കോടി ഡോളറാണ് സമ്മാനത്തുക. പ്രധാന വിജയിക്ക് മാത്രം 1.2 കോടി ഡോളർ സമ്മാനമായി ലഭിക്കും.
ഏറ്റവും അഭിമാനകരമായ കുതിരയോട്ട മത്സരമെന്ന ഖ്യാതിയും ഈ ടൂർണമെന്‍റിനാണുള്ളത്. 14 രാജ്യങ്ങളിൽനിന്നുള്ള ഏറ്റവും മുന്തിയ 125 കുതിരകൾ ഒമ്പത് ഇനങ്ങളിലായാണ് ഇത്തവണ മാറ്റുരച്ചത്. ദുബൈയിൽ ഏറ്റവും മികച്ച രീതിയിൽ നടത്തപ്പെടുന്ന കായിക പരിപാടികളിലൊന്നാണ് ദുബൈ ലോകകപ്പ്. 1996ൽ ആരംഭിച്ചതു മുതൽ ദുബൈ വേൾഡ് കപ്പ് ലോകശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.