നീലക്കുറിഞ്ഞി പൂവണിയുന്നു; തുല്യതാ പരീക്ഷ ഇന്ന്
text_fieldsമനാമ: പ്രവാസലോകത്തെ കുട്ടികൾക്ക് 10ാം ക്ലാസ് തുല്യത നൽകുന്ന മലയാളം മിഷന്റെ സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സായ ‘നീലക്കുറിഞ്ഞി’യുടെ ആദ്യ പരീക്ഷ ഞായറാഴ്ച നടക്കും. രണ്ട് വർഷത്തിലധികമായി നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവിലാണ് പരീക്ഷ നടക്കുന്നത്. 2019 ലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പത്താം തരം ഭാഷാ പ്രാവീണ്യ തുല്യത നൽകി നീലക്കുറിഞ്ഞി കോഴ്സിനെ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, തുടർന്നുണ്ടായ സാങ്കേതിക തടസ്സങ്ങളാണ് പരീക്ഷ വൈകാൻ ഇടയാക്കിയത്. ഇന്ത്യയിൽ ഡൽഹി, മുബൈ, ഗോവ, പുതുച്ചേരി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളോടൊപ്പം വിദേശരാജ്യമായ ബഹ്റൈനിലും പരീക്ഷ നടക്കുന്നു. മലയാളം മിഷന്റെ ഇന്ത്യക്ക് പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജമാണ് ബഹ്റൈനിലെ പരീക്ഷാകേന്ദ്രം. കേരളത്തിലുള്ള പഠിതാക്കൾക്കായി കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. 156 കുട്ടികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്.
ബഹ്റൈനിൽ പഠനം പൂർത്തിയാക്കിയ പഠിതാക്കളിൽ ഒരാൾ ബഹ്റൈനിലും രണ്ട് കുട്ടികൾ എറണാകുളത്തും പരീക്ഷയെഴുതുമെന്ന് ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ് അറിയിച്ചു. രാവിലെ പത്തുമുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പരീക്ഷ. കേരള സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പാണ് നീലക്കുറിഞ്ഞി പരീക്ഷ നടത്തുന്നത്. മലയാളം മിഷന്റെ തിരുവനന്തപുരം ഓഫിസിൽനിന്നുള്ള വിദഗ്ധരായ അധ്യാപകരുടെയും ചാപ്റ്ററിലെ നീലക്കുറിഞ്ഞി അധ്യാപകരുടെയും തീവ്ര പരിശീലനശേഷമാണ് പഠിതാക്കൾ പരീക്ഷയെഴുതാന്‍ സജ്ജരായിരിക്കുന്നത്. പത്താം തരംവരെയോ പ്ലസ് ടു ബിരുദതലത്തിലോ മലയാളം ഐച്ഛികമായോ അല്ലാതെയോ പഠിക്കാതെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവർക്ക് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള മലയാള ഭാഷാ പരിജ്ഞാന യോഗ്യതയായി കേരള പബ്ലിക് സര്‍വിസ് കമീഷന് അംഗീകരിച്ചിട്ടുള്ളതാണ് മലയാളം മിഷന്റെ നീലക്കുറിഞ്ഞി കോഴ്സ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.