വേഗരാജാക്കന്മാർ ഇന്ന് ട്രാക്കിൽ
text_fieldsഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ്പ്രീ 2024ന്റെ ഓപണിങ് പ്രാക്ടിസ് സെഷനിൽ ഡാനിയേൽ റിക്കാർഡോ ഒന്നാമതെത്തുന്നു
മനാമ: വേഗപ്പോരിന്റെ മഹാമാമാങ്കമായി ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ്പ്രീ 2024ന്റെ പ്രധാന മത്സരം ഇന്ന് നടക്കും. സാഖിർ മരുഭൂമിയിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് ട്രാക്കിന് തീപിടിപ്പിക്കാൻ വേഗരാജാക്കന്മാർ ഒത്തുചേരുന്നത്. രാത്രി 8.30ന് മത്സരങ്ങൾ ആരംഭിക്കും. തുടർച്ചയായ നാലാം വർഷമാണ് ബഹ്റൈൻ ഫോർമുല വൺ ചാമ്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നത്. മൂന്ന് പ്രാക്ടിസ് റേസുകൾ വെള്ളിയാഴ്ച നടന്നു. ഇതാദ്യമായാണ് കഴിഞ്ഞ വർഷം മത്സരിച്ച 20 ഡ്രൈവർമാരും അതേ ടീമിന് വേണ്ടി മത്സരിക്കുന്നത്. ആകെ 24 റേസുകളാണ് ഈ വർഷം നടക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉൾപ്പെടെ പ്രമുഖർ മത്സരം വീക്ഷിക്കാനെത്തും. ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് സാക്ഷിയായ കാറോട്ടമത്സരങ്ങളുടെ ഇരുപത് വർഷങ്ങൾ ഓർമിപ്പിച്ച് ‘20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന തലക്കെട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. സഖീറിലേക്കുള്ള പാതയോരങ്ങളിൽ 8000ത്തിലധികം ദേശീയപതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ട്രാക്കിന് പുറത്ത് ആരാധകർക്കായി വ്യത്യസ്ത വിനോദങ്ങളും സംഗീതപരിപാടികളും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ബഹ്റൈൻ ഗ്രാൻഡ്പ്രീ ദിനങ്ങളിൽ 98,000 പേരും റേസ് ദിനത്തിൽ 35,000 പേരുമായിരുന്നു കാഴ്ചക്കാർ. ഇക്കൊല്ലം അതിലേറെ ആളുകളെ പ്രതീക്ഷിക്കുന്നു. ഏകദേശം 150 മില്യൺ ഡോളർ ചെലവഴിച്ചാണ് സഖീർ മരുഭൂമിയുടെ ഹൃദയഭാഗത്തായി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് നിർമിച്ചത്. ആകെ 23 റേസുകളാണ് ട്രാക്കിൽ നടക്കുന്നത്. ലോക ചാമ്പ്യൻ മാക്സ് വെസ്റ്റാപ്പെൻ, സെർജിയോ പെരസ്, വെൽറ്റെറി ബോട്ടാസ്, ഫെർണാണ്ടോ അലോൻസോ, ചാൾസ് ലെക്ലയർ, കാർലോസ് സൈൻസ്, ജോർജ് റസൽ, ലൂയിസ് ഹാമിൽട്ടൺ, എസ്റ്റബാൻ ഒകോൺ, പിയറി ഗാസ്ലി, ഓസ്കാർ പിയാസ്ട്രി തുടങ്ങി വമ്പൻ താരനിരയാണ് ട്രാക്കിലിറങ്ങുന്നത്. മെഴ്സിഡസ്, റെഡ്ബുൾ, ഫെരാരി തുടങ്ങിയ വമ്പന്മാരാണ് സ്പോൺസർമാർ. കഴിഞ്ഞ വർഷം കിരീടം ചൂടിയ റെഡ്ബുളിന്റെ മാക്സ് വെസ്റ്റാപ്പെൻ ഇക്കുറിയും ഒന്നാമതെത്തുമെന്ന പ്രതീക്ഷയിലാണ്. 11 മിനിറ്റും ഒമ്പതു സെക്കൻഡും മാത്രമാണ് അദ്ദേഹം കഴിഞ്ഞ തവണ 57 ലാപ് പൂർത്തിയാക്കാനെടുത്തത്. അദ്ദേഹത്തിന്റെ ടീമംഗം സെർജിയോ പെരസു ആണ് കഴിഞ്ഞ തവണ രണ്ടാമതെത്തിയത്. മൂന്നാം സ്ഥാനത്തെത്തിയ ആസ്റ്റൺ മാർട്ടിന്റെ ഡ്രൈവർ ഫെർണാണ്ടോ അലോൺസോക്ക് ഇത് അഭിമാന പോരാട്ടമാണ്. മെഴ്സിഡെസിനുവേണ്ടി ലൂയിസ് ഹാമിൽട്ടൺ മത്സരിക്കുന്നു. ഏഴുതവണ ലോക ചാമ്പ്യനായ ഹാമിൽട്ടൺ ഈ സീസണിനുശേഷം ഫെരാരിയിൽ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.