പൊടിക്കാറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്
text_fieldsകഴിഞ്ഞ ദിവസം ബഹ്റൈനിലുണ്ടായ പൊടിക്കാറ്റിനെ തുടർന്ന് മാസ്ക് ധരിച്ച് പുറത്തിറങ്ങിയയാൾ
മനാമ: കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി രാജ്യത്ത് തുടരുന്ന പൊടിക്കാറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്. പുറത്തിറങ്ങി നടക്കുന്നവർ, മറ്റു ശ്വസന സംബന്ധമായ അസുഖമുള്ളവർ എന്നിവർ മുൻകരുതൽ സ്വീകരിക്കണം.
ആരോഗ്യമുള്ള വ്യക്തികളിൽ പോലും ഗുരുതരമായ ശ്വസന പ്രശ്നങ്ങൾ ഈ കാലാവസ്ഥ മൂലം സംഭവിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പൊടിയടങ്ങിയ വായു ശ്വസിക്കുന്നതു മൂലം ശ്വാസകോശ അണുബാധക്ക് കാരണമായേക്കാം. ആസ്തമ രോഗികൾക്ക് ഇത് അപകടമാണ്. മറ്റുള്ളവർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടേക്കാം.
ശ്വസന പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ എണ്ണത്തിൽ വർധന രാജ്യത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് കാരണം ഇത്തരം പൊടിക്കാറ്റുകളാണ്. പൊടിക്ക് പുറമേ, കനത്ത തണുപ്പ്, ശക്തമായ ദുർഗന്ധം എന്നിവ ശ്വസിക്കുന്നതിലൂടെ വരുന്ന ശ്വസന പ്രശ്നങ്ങളുള്ളവരിൽ ചുമക്കൊപ്പം ബ്രോങ്കൈറ്റിസ് (ശ്വാസനാളികളുടെ വീക്കം) കേസുകളും വർധിച്ചു വരുന്നതായി കാണപ്പെട്ടിട്ടുണ്ട്. അത്തരക്കാർ പൂർണമായും ഈ പൊടിക്കാറ്റിൽനിന്ന് സംരക്ഷണം തേടണം.
ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യങ്ങൾക്ക് മാത്രം ഈ സാഹചര്യത്തിൽ പുറത്തിറങ്ങുന്ന പ്രവണത സ്വീകരിക്കുക, വീടുകളിൽ പൊടി കയറുന്നതിനെ തടയുക, പുറത്തിറങ്ങുന്നവർ മാസ്ക് പോലുള്ളവ ഉപയോഗിക്കുക. കഴിഞ്ഞ ദിവസം രാജ്യത്തുടനീളം ശക്തമായ പൊടിക്കാറ്റാണ് വീശിയത്.
ഇത് വെള്ളിയാഴ്ച വരെ തുടരാൻ സാധ്യതയുള്ളതാണ് വിവരങ്ങൾ. ഔദ്യോഗിക കാലവസ്ഥ മുന്നറിയിപ്പ് പ്രകാരം പകൽ സമയത്ത് 18 മുതൽ 23 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റ് വീശാനും ചിലപ്പോൾ അത് 30 നോട്ടിക്കൽ വേഗത്തിൽ വരെ ഉയരാനും സാധ്യതയുണ്ട്. താപനിലയിലും ക്രമാനുഗതമായ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.