സുസ്ഥിര വികസനം നടപ്പാക്കൽ; ബഹ്റൈന്റെ ശ്രമങ്ങൾ വിജയകരം -മന്ത്രി നൂറ ബിൻത് അലി അൽ ഖലീഫ്
text_fieldsമനാമ: ജനീവയിലെ യു.എൻ ആസ്ഥാനത്ത് സംഘടിപ്പിച്ച സുസ്ഥിര വികസന ഉന്നത രാഷ്ട്രീയ കാര്യ ഫോറത്തിൽ ബഹ്റൈൻ പങ്കാളിയായി. സുസ്ഥിര വികസന കാര്യ മന്ത്രി നൂറ ബിൻത് അലി അൽ ഖലീഫിന്റെ നേതൃത്വത്തിലുളള സംഘമാണ് പങ്കെടുക്കുന്നത്. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് വിവിധ രാജ്യങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ പരസ്പരം പരിചയപ്പെടാനും അനുഭവസമ്പത്ത് പങ്കുവെക്കാനുമാണ് ഇത്തരത്തിൽ ഫോറം സംഘടിപ്പിക്കുന്നത്. മന്ത്രിയെ കൂടാതെ യു.എന്നിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവൈഇയും ഉദ്ഘാടന സെഷനിൽ പങ്കെടുത്തു.
യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന വാർഷിക ഫോറം, യു.എൻ 2030 അജണ്ടയും സുസ്ഥിര വികസന ലക്ഷ്യങ്ങളും (എസ്.ഡി.ജി) മുന്നോട്ടുകൊണ്ടുപോകുന്നതിൽ രാജ്യങ്ങൾ നേരിടുന്ന പുരോഗതിയും വെല്ലുവിളികളും വിലയിരുത്തുന്നതിനുള്ള വേദി ഒരുക്കുന്നു.
‘എസ്.ഡി.ജി ഉച്ചകോടി മുതൽ ഭാവിയുടെ ഉച്ചകോടി വരെ’ എന്ന തലക്കെട്ടിൽ നടന്ന സെഷനിൽ മന്ത്രി നൂറ ബിൻത് അലി അൽ ഖലീഫ് സംസാരിച്ചു. സുസ്ഥിര വികസന ലക്ഷ്യം നടപ്പാക്കൽ ത്വരിതപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങൾ മന്ത്രി ഊന്നിപ്പറഞ്ഞു. 33ാമത് അറബ് ഉച്ചകോടിയുടെ പ്രധാന ഫലങ്ങളും ഹമദ് രാജാവ് ഉച്ചകോടിയിൽ പ്രഖ്യാപിച്ച ബഹ്റൈൻ പ്രഖ്യാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും മന്ത്രി അവതരിപ്പിച്ചു. കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനും കാലാവസ്ഥ വ്യതിയാനങ്ങളെ നേരിടുന്നതിനും ഹരിത സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ലക്ഷ്യം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.