സ്കൂളുകളിൽ വൃക്ഷത്തൈകൾ നടുന്നതിന് സംയുക്ത പദ്ധതി
text_fieldsമനാമ: സ്കൂളുകളിൽ വൃക്ഷത്തൈകൾ നടുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും മുനിസിപ്പൽ, കാർഷിക മന്ത്രാലയവും സഹകരിച്ച് സംയുക്ത കാമ്പയിൻ നടത്തുന്നു. 2035 ഓടെ രാജ്യത്തെ വൃക്ഷങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതിനുള്ള പദ്ധതി വേഗത്തിലാക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം. 2060 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിനുള്ള പ്ലാനും ആവിഷ്കരിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ സ്കൂളുകളിൽ വൃക്ഷത്തൈകൾ നടുന്നതിനും പൊതുശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനുമാണ് സംയുക്ത പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞ ദിവസം മാലികിയ പ്രൈമറി ഗേൾസ് സ്കൂളിൽ നടന്നു. മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, വിദ്യഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ എന്നിവരുടെ രക്ഷാധികാരത്തിൽ നടന്ന ചടങ്ങിൽ ഇരു മന്ത്രാലയങ്ങളിൽ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
കാർഷിക സംസ്കാരം വിദ്യാർഥികളിൽ വളർത്തുന്നതിനും ഹരിതപ്രദേശങ്ങൾ വികസിപ്പിക്കുന്നതിനും പദ്ധതി ഗുണകരമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി എല്ലാ ആഴ്ചയിലും വിലയിരുത്തുകയും ചെയ്യും.
വനവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധ ക്ലാസുകളും ശിൽപശാലകളും ഇതോടനുബന്ധിച്ച് സ്കൂളുകളിൽ നടക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.