ബഹ്റൈൻ: മാസ്ക് ധരിക്കാത്തതിന് രജിസ്റ്റർ ചെയ്തത് 15,666 കേസുകൾ
text_fieldsമനാമ: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി പൊതു സ്ഥലങ്ങളിലും കടകളിലും മാസ്ക് ധരിക്കണമെന്ന നിയമം ലംഘിച്ചതിന് ഇതുവരെ രജിസ്റ്റർ ചെയ്തത് 15,666 കേസുകൾ. പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ബ്രിഗേഡിയർ ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
പൊതു സ്ഥലങ്ങളിൽ അഞ്ചുപേരിൽ അധികം ഒത്തുചേരരുത് എന്ന നിയമം ലംഘിച്ചതിന് നോർതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് 1082 കേസുകളും മാസ്ക് ധരിക്കാത്തതിന് 3513 കേസുകളും രജിസ്റ്റർ ചെയ്തു. 307 ബോധവത്കരണ കാമ്പയിനുകളും നടത്തി. ബീച്ചുകളിലും മാർക്കറ്റുകളിലും പാർക്കുകളിലും നിരീക്ഷണത്തിന് അധിക പൊലീസിനെയും നിയോഗിച്ചു.
മാസ്ക് ധരിക്കാത്തതിന് കാപിറ്റൽ ഗവർണറേറ്റ് 2782 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 287 കേസുകളും എടുത്തു. കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റ് പ്രവാസികൾക്ക് 4200 ഭക്ഷ്യ കിറ്റുകളും നൽകി. മുഹറഖ് ഗവർണറേറ്റ് സാമൂഹിക അകലം പാലിക്കാത്തതിന് 1032 കേസുകളും മാസ്ക് ധരിക്കാത്തതിന് 4133 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 2184 കേസുകളും മാസ്ക് ധരിക്കാത്തതിന് 2299 കേസുകളുമാണ് സതേൺ ഗവർണറേറ്റിന് കീഴിൽ രജിസ്റ്റർ ചെയ്തത്. പബ്ലിക് സെക്യൂരിറ്റി ഒാപറേഷൻസ് ഡയറക്ടറേറ്റിൽ മാസ്ക് ധരിക്കാത്തതിന് 2842 കേസുകളാണ് എത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഒാഫ് പോർട്സ് സെക്യൂരിറ്റി മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 97 കേസുകൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.