അറബ് ലോകം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ചർച്ചകൾ അനിവാര്യം -ആഭ്യന്തരമന്ത്രി
text_fieldsമനാമ: അറബ് ലോകം നേരിടുന്ന പ്രശ്നങ്ങളും സുരക്ഷാ വെല്ലുവിളികളും പരിഹരിക്കുന്നതിന് കൂടുതൽ ചർച്ചകളും കൂടിയാലോചനകളും സഹകരണവും തേടുന്നതാണെന്ന് ആഭ്യന്തരമന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി.
തുനീഷ്യയിൽ നടന്ന അറബ് ആഭ്യന്തരമന്ത്രിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുനീഷ്യൻ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി കമാൽ അൽ ഫഖീ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അറബ് ആഭ്യന്തര മന്ത്രിതല സമിതി ഓണററി ചെയർമാനും സൗദി ആഭ്യന്തര മന്ത്രിയുമായ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സുഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് ആൽ സുഊദ്, സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അലി കോമാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
നിലവിലുള്ള സമിതി അധ്യക്ഷനും ഫലസ്തീൻ ആഭ്യന്തര മന്ത്രിയുമായ സിയാദ് ഹബ്ബുരീഹിൽനിന്നും ഖത്തർ ആഭ്യന്തര മന്ത്രിയായ ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് ആൽഥാനി അധ്യക്ഷ പദവി ഏറ്റെടുത്തു.
41ാമത് അറബ് ആഭ്യന്തര മന്ത്രിതല സമിതി വിജയകരമായി സംഘടിപ്പിക്കുന്നതിന് ആതിഥ്യമരുളിയ തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സുഅയ്യദിന് ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
സുരക്ഷാ മേഖലയിൽ പരസ്പരം സഹകരണം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും പ്രായോഗികമായ പ്രവർത്തനങ്ങളിലൂന്നി മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ചയും ചർച്ചയും നടത്തി. തുനീഷ്യൻ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.