സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത് ഒരു ലക്ഷത്തിലധികം സ്വദേശികൾ
text_fieldsമനാമ: രാജ്യത്ത് സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്നത് ഒരു ലക്ഷത്തിലധികം സ്വദേശികൾ. എംപ്ലോയബിലിറ്റി സ്കിൽസ് പോർട്ടലിന്റെ കണക്കുകൾ പ്രകാരം ഒരുലക്ഷം സ്വദേശികൾ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നുണ്ടെന്നും അതിൽ 36 ശതമാനം സ്ത്രീകളാണെന്നുമാണ് കണക്കുകൾ. ബഹ്റൈനിലെ ഭൂരിഭാഗം തൊഴിലാളികളും ഹോൾസെയിൽ ആൻഡ് റീട്ടെയിൽ മേഖലകളിൽ ജോലിചെയ്യുന്നവരാണ്.
ഈ മേഖലയിൽ ജോലിചെയ്യുന്ന ഒരു സ്വദേശിയുടെ ശരാശരി ശമ്പളം 450 ദീനാറാണ്. അതേസമയം പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 400 ദീനാറുമാണ് ശരാശരി ആരംഭ ശമ്പളം. മൊത്തം 101,522 ബഹ്റൈനികൾ സ്വകാര്യ മേഖലയിലുണ്ട്, അവരിൽ 65,296 പേർ പുരുഷന്മാരും 36,226 സ്ത്രീകളുമാണ്. ഈ മേഖലയിൽ, ഏകദേശം 4,430 ബഹ്റൈനികൾ സേവന, വിൽപന തൊഴിലാളികളായി ജോലി ചെയ്യുന്നു. അതിൽ 2,725 ടെക്നീഷ്യന്മാരും അസോസിയറ്റ് പ്രൊഫഷനലുകളുമാണ്. 1,475 ക്ലറിക്കൽ സപ്പോർട്ട് വർക്കർമാർ. 1,392 പേർ പ്ലാന്റ്, മെഷീൻ ഓപറേറ്റർമാർ, 1,583 പേർ പ്രൊഫഷനൽ, എലിമെന്ററി മാനേജർമാർ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്.
13,315 ബഹ്റൈനികൾ ജോലി ചെയ്യുന്ന നിർമാണ മേഖലയാണ് സ്വാധീനമുള്ള മറ്റൊരു മേഖല. ഈ മേഖലയിലെ തൊഴിലാളികളിൽ ഭൂരിഭാഗവും അതായത് 10,987 പേർ പുരുഷന്മാരാണ്. 2,328 സ്ത്രീകളാണ് നിർമാണ മേഖലയിലുള്ളത്. സ്വകാര്യ ഹെൽത്ത് കെയർ മേഖല, വിദ്യാഭ്യാസം, സാമ്പത്തിക മേഖല, മറ്റു വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം സ്വദേശി പ്രാതിനിധ്യമുണ്ട്. തൊഴിലാളികളിൽ ഭൂരിഭാഗവും 30നും 39നും ഇടയിൽ പ്രായമുള്ളവരാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.