നീറ്റ്: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകേന്ദ്രങ്ങൾ ആവശ്യപ്പെട്ട് പ്രവാസിമിത്ര മാസ് നിവേദനം നൽകി
text_fieldsകേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പ്രവാസി മിത്രയുടെ നേതൃത്വത്തിൽ നടക്കുന്ന മാസ് നിവേദനം ഇ-മെയിൽ അയച്ച് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഗള്‍ഫ് രാജ്യങ്ങളിൽ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ പരീക്ഷകേന്ദ്രങ്ങൾ ഒഴിവാക്കി നീറ്റ് പരീക്ഷ നടത്താനുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനം പുനഃപരിശോധിക്കുകയും ഇന്ത്യൻ പ്രവാസി വിദ്യാർഥികളുടെ സൗകര്യാർഥം ഇന്ത്യക്ക് പുറത്തും നീറ്റ് പരീക്ഷ എഴുതാനുള്ള സെന്ററുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പ്രവാസിമിത്രയുടെ നേതൃത്വത്തിൽ മാസ് നിവേദനം അയച്ചു.
വിദേശ രാജ്യങ്ങളിലുള്ള നീറ്റ് സെന്ററുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ കുട്ടികൾ പരീക്ഷ എഴുതുന്നതിനായി തനിയെ യാത്ര ചെയ്യേണ്ടിവരുന്നതും വലിയ തോതിലുള്ള വിമാന ടിക്കറ്റ് നിരക്കും പ്രവാസി രക്ഷിതാക്കൾക്ക് പ്രയാസം ഉണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് പ്രവാസിമിത്ര പ്രസിഡൻറ് വഫ ഷാഹുൽ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പുരോഗതിയിലും വളർച്ചയിലും പ്രവാസി വിദ്യാർഥികളുടെ പങ്ക് നിഷേധിക്കുന്നതിന് തുല്യമാണ് നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ വിലക്കിയതിലൂടെ സംജാതമായിരിക്കുന്നത് എന്നും അവർ പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നല്ലൊരു പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ പുതുതലമുറക്ക് വിദേശ സെന്ററുകൾ വിലക്കുന്നത് തികച്ചും അപലപനീയവും സാമൂഹിക നീതിക്ക് നിരക്കാത്തതുമാണെന്ന് പ്രവാസിമിത്ര വൈസ് പ്രസിഡന്റ് ലിഖിത ലക്ഷ്മൺ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പ്രവാസി മിത്രയുടെ നേതൃത്വത്തിൽ നടക്കുന്ന മാസ് നിവേദനം ഇ-മെയിൽ അയച്ച് ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.
പ്രവാസി മിത്ര പ്രസിഡന്റ് വഫ ഷാഹുൽ, വൈസ് പ്രസിഡൻറ് ലിഖിത ലക്ഷ്മൺ, സെക്രട്ടറിമാരായ സബീന ഖാദർ, ഷിജിന ആഷിക്, ആബിദ തുടങ്ങിയവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.