അവധി ദിവസത്തിലെ ഓണം; ആഘോഷം, ആഹ്ലാദം
text_fieldsമനാമ: അപ്രതീക്ഷിതമായി ഓണം അവധിദിവസത്തിലെത്തുമ്പോൾ പ്രവാസികളുടെ മനസ്സിലാകെ ആഹ്ലാദത്തിന്റെ കപ്പലോട്ടമാണ്. നബിദിന അവധിയും തിരുവോണവും ഒരേ ദിവസം എത്തുമ്പോൾ പ്രവാസികളുടെ ആഘോഷത്തിന് നിറച്ചാർത്ത് ഏറും. ബഹ്റൈനിൽ അത്തം നാൾ മുതൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ബഹ്റൈൻ കേരളീയ സമാജത്തിൽ ഓണാഘോഷചടങ്ങുകൾ ആഗസ്റ്റ് 30ന് പിള്ളേരോണത്തോടെയാണ് ആരംഭിച്ചത്.
ഓണം ഘോഷയാത്ര മത്സരം, മഹാ രുചിമേള എന്നിവയൊക്കെ നടന്നുകഴിഞ്ഞു. വരും ദിവസങ്ങളിൽ കെ.എസ്. ചിത്ര, ജി. വേണുഗോപാൽ, മധു ബാലകൃഷ്ണൻ തുടങ്ങി നിരവധി കലാകാരന്മാരുടെ പരിപാടികളാണ് സമാജത്തിൽ അരങ്ങേറുക. അടുത്ത രണ്ടുമാസക്കാലയളവിൽ വിവിധ സംഘടനകളുടെ വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികളൂം നടക്കും. 27ന് ലുലു ഗലേറിയ മാളിൽ ‘ഗൾഫ് മാധ്യമം’ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റ് നടക്കും.
നിരവധി മത്സരങ്ങളടങ്ങിയ ഓണം ഫെസ്റ്റിൽ മറിമായം ഫെയിം വിനോദ് കോവൂരും ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ അവതാരക വർഷ രമേഷും അതിഥികളായെത്തുന്നുണ്ട്. വരും ദിവസങ്ങളിൽ വിവിധ സംഘടനകളുടേയും അസോസിയേഷനുകളുടേയും ആഘോഷപരിപാടികൾക്കായി കലാകാരൻമാരുടെ നീണ്ട നിരതന്നെ പവിഴദ്വീപിലെത്തും.
വയറും മനസ്സും നിറക്കുന്ന മഹാസദ്യക്കാലമാണ് ഇനിയുള്ള രണ്ടുമാസം. ബഹ്റൈനിലെ ഹോട്ടലുകളും റസ്റ്റാറന്റുകളും പുതുപുത്തൻ രുചികളുമായി ഈ ഓണാഘോഷത്തിൽ അണിനിരന്നുകഴിഞ്ഞു. ഇരുപതും മുപ്പതും കൂട്ടം വിഭവങ്ങളാണ് ഓരോ റസ്റ്റാറന്റുകളും ഒരുക്കുന്നത്. സദ്യവട്ടത്തിൽ തെക്കനും വടക്കനും സ്റ്റൈലുകളുണ്ട്. മധ്യ കേരളത്തിന്റെ രുചി വൈവിധ്യമുണ്ട്. വള്ളുവനാടൻ പെരുമയുണ്ട്.
കണ്ണൂരിലെ നോൺ വെജ് സദ്യയുണ്ട്. സ്വാദൂറുന്ന ഈ വിഭവങ്ങളെല്ലാം ഓരോ ദിവസവും പരീക്ഷിക്കാനുള്ള അവസരം പ്രവാസിക്ക് മാത്രമാണ്. ബഹ്റൈനിലെ വസ്ത്രശാലകൾ എല്ലാം പ്രത്യേക ഓണപ്പുടവകളുമായി അണിഞ്ഞൊരുങ്ങിനിൽക്കുകയാണ്. കസവുകളും കേരളാ വേഷങ്ങളും വിപണിയിൽ സജീവമായിക്കഴിഞ്ഞു. കേരളത്തനിമയിൽതന്നെ വൈവിധ്യമുള്ള വേഷവിധാനങ്ങളാണ് ഇത്തവണ വിപണിയിൽ എത്തിയിട്ടുള്ളത്.
ഇല ഒന്നിന് രണ്ടു മുതൽ നാലു ദിനാർ വരെ നിരക്കുള്ള ഓണസദ്യയുടെ ബുക്കിങ് തിരുവോണദിവസമായ ഇന്നുമുണ്ട്. സൂപ്പർ മാർക്കറ്റുകളെല്ലാം ഓണവിഭവങ്ങൾക്ക് വൻ ഓഫറുകൾ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുമുമ്പ് തന്നെ ആഘോഷമൂഡിലാണ്. ഈ മാസം മുഴുവൻ ആഘോഷം അലയടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.