കുട്ടികൾക്കായുള്ള പ്രത്യേക ടി.വി ചാനൽ നിർദേശത്തിന് പാർലമെന്റ് അംഗീകാരം
text_fieldsഎം.പി ഡോ. മറിയം അൽ ദെയിനി
മനാമ: കുട്ടികൾക്കായുള്ള പ്രത്യേക ടി.വി ചാനൽ വേണമെന്ന നിർദേശത്തിന് പാർലമെന്റ് അംഗീകാരം. എം.പി ഡോ. മറിയം അൽ ദെയിനിന്റെ നേതൃത്വത്തിൽ നൽകിയ നിർദേശത്തിനാണ് അംഗീകാരം ലഭിച്ചത്. കുട്ടികളിൽ അവർക്കനുയോജ്യമായ തരത്തിൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും ഡിജിറ്റൽ ഉള്ളടക്കങ്ങളിൽ നിയന്ത്രണത്തിനും നിയമം കർശനമാക്കി 2002ലെ പ്രസ് നിയമത്തിൽ ഭേദഗതി വരുത്താനുമാണ് നിർദേശം ലക്ഷ്യമിട്ടത്. ഓൺലൈൻ ഉള്ളടക്കങ്ങളിലെ അപകടസാധ്യതകളെക്കുറിച്ചും പ്രായത്തിനനുസരിച്ചുള്ള മാധ്യമങ്ങളുടെ ആവശ്യകതയെക്കുറിച്ചും എം.പിമാർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ വളർച്ചയെ സഹായിക്കുന്ന സുരക്ഷിതമായ ഒരു ചാനലാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും വാർത്താ വിനിമയ മന്ത്രാലയം ഇതിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും എം.പി ഡോ. മറിയം അൽ ദെയിൻ പറഞ്ഞു.
കുട്ടികളിലെ സർഗാത്മകത പരിപോഷിപ്പിക്കാനും സംസ്കാരം, ഭാഷ, സ്കൂൾ വിദ്യാഭ്യാസം എന്നിവയിലെ വളർച്ചയും പുതിയ ചാനൽ നിർദേശത്തിലൂടെ ലക്ഷ്യമിടുന്നു. മാധ്യമങ്ങൾ വിനോദങ്ങൾക്കു പുറമെയുള്ള പ്രോഗ്രാമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അൽ ദെയിൻ പറഞ്ഞു. ചിന്തയെ രൂപപ്പെടുത്താനും
വ്യക്തിഗത ശക്തിപ്പെടുത്തുന്നതിലും യുവ തലമുറയെ തെറ്റായ പ്രവണതകളിൽനിന്ന് പിന്തിരിപ്പിക്കുന്നതിലും അത് പ്രധാന പങ്ക് വഹിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ കുട്ടികൾക്ക് ചാനലുകൾ വഴി നേരിട്ടിടപഴകാൻ വഴികളൊരുക്കണമെന്നും അവർ കാഴ്ചക്കാരായി മാത്രം തുടരേണ്ടവരല്ലെന്നും അവരുടെ സർഗാത്മക സംഭാവനകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം ഉയർത്താനും പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും കാരണമാകുമെന്ന് അൽ ദെയിൻ കൂട്ടിച്ചേർത്തു. നാഷനൽ ചൈൽഡ്ഹുഡ് കമീഷനും ബഹ്റൈനി സൊസൈറ്റി ഫോർ ചൈൽഡ് ഡെവലപ്മെന്റും ഈ നിർദേശത്തെ പിന്തുണച്ചിട്ടുണ്ട്. ഓൺലൈൻ അപകടങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ഉള്ളടക്കങ്ങളെ പ്രേരിപ്പിക്കുന്നതിനും ഉയർന്ന നിലവാരമുള്ള അറബിക് പരിപാടികൾ ചാനലുകൾ വഴി നിർമിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് സൊസൈറ്റി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.