പുനരുപയോഗ ഊർജസ്രോതസ്സുകൾക്ക് പ്രാധാന്യം കൊടുക്കാൻ നിർദേശം
text_fieldsവീടുകൾക്ക് മുകളിൽ സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നു
മനാമ: പുനരുപയോഗ ഊർജസ്രോതസ്സുകൾ വ്യാപകമായി പ്രയോജനപ്പെടുത്താനൊരുങ്ങി ബഹ്റൈൻ. രാജ്യത്തിന്റെ വിഷൻ 2030 വികസനരേഖയിലും ഇതുസംബന്ധിച്ച നിർദേശങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. സ്വാഭാവിക പ്രകൃതിസംരക്ഷണം, കാർബൺ ബഹിർഗമനം കുറക്കൽ, മാലിന്യം പുറംതള്ളൽ പരമാവധി കുറക്കുക, സുസ്ഥിര ഊർജോൽപാദനം പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങൾ വിഷൻ 2030ൽ നിർദേശിച്ചിരുന്നു.
ഇതിന്റെ ചുവടുപിടിച്ച് സൗരോർജം, തിരമാലകളിൽനിന്നുള്ള ഊർജോൽപാദനം, മാലിന്യസംസ്കരണത്തിലൂടെ ഊർജം തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം. സൗരോർജത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ വളരെയധികം സാധ്യത രാജ്യത്തുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ജി.സി.സി രാജ്യങ്ങളിലെല്ലാം ഈ സാധ്യത നിലനിൽക്കുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ വർഷം മുഴുവൻ ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന രാജ്യമാണ് ബഹ്റൈൻ. ലോകത്തുതന്നെ ഏറ്റവുമധികം സൂര്യതാപം നേരിട്ട് ലഭിക്കുന്നത് ഗൾഫ് മേഖലയിലാണ്.
ജി.സി.സി രാജ്യങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കുകയാണെങ്കിൽ സമാന പാനൽ സ്ഥാപിക്കുന്ന യൂറോപ്യൻ രാജ്യങ്ങളേക്കാൾ ഇരട്ടിയിലധികം വൈദ്യുതി ലഭിക്കും. കുറഞ്ഞ നിരക്കിൽ സൗരോർജ വൈദ്യുതി ഉൽപാദിപ്പിക്കാനായാൽ ധാരാളം നിക്ഷേപകരെ മേഖലയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു. പുതിയതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ സൗരോർജ പാനലുകൾകൂടി ഉൾക്കൊള്ളിക്കുന്നതടക്കമുള്ള നിർദേശങ്ങളും മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ട്.
സോളാർ പാനൽ സ്ഥാപിച്ചാൽ വീടുകളുടെ വൈദ്യുതിനിരക്ക് കുത്തനെ കുറക്കാൻ കഴിയുമെന്ന് ഇന്റലിജന്റ് റിന്യുവബിൾ ട്രേഡിങ് സി.ഇ.ഒ റാബി അബ്ദുല്ല ചൂണ്ടിക്കാണിക്കുന്നു. സോളാർ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്ക് വർഷംതോറും 400 ദിനാർ വൈദ്യുതി ചാർജ് ഇനത്തിൽ ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. ഇലക്ട്രിക്കൽ ഗ്രിഡിന്റെ ലോഡ് കുറക്കാനും സൗരോർജ പാനലുകളുടെ ഉപയോഗം മൂലം സാധിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.