രുചി പാറശ്ശാല മുതൽ കാസർകോട് വരെ; കേരളീയ സമാജത്തിൽ ഭക്ഷണപ്രേമികളുടെ ഒഴുക്ക്
text_fieldsമനാമ: പാറശ്ശാല മുതൽ കാസർകോട് വരെയുള്ള വ്യത്യസ്ത രുചികൾ. ഒപ്പം പ്രശസ്ത അവതാരകൻ രാജ് കലേഷും. കേരളീയ സമാജത്തിലെ മഹാരുചി മേള ആസ്വദിക്കാൻ പ്രവാസികൾ ഒഴുകുകയായിരുന്നു.
ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ‘ശ്രാവണം 2024’ ഓണാഘോഷങ്ങളുടെ ഭാഗമായാണ് രുചിമേള ഒരുക്കിയത്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള രുചിവൈവിധ്യങ്ങളെ പ്രതിനിധാനംചെയ്ത് വിവിധ സംഘടനകളും കൂട്ടായ്മകളും സ്റ്റാളുകളൊരുക്കി.
രുചിവൈവിധ്യത്തിലെന്നപോലെ പേരിലും വ്യത്യസ്തത പുലർത്തിയ മുപ്പതോളം സ്റ്റാളുകളാണുണ്ടായിരുന്നത്. സാധനങ്ങൾ വിറ്റ് കിട്ടുന്ന പണം വിവിധ തരത്തിലുള്ള അവശതകൾ അനുഭവിക്കുന്നവരെ സഹായിക്കാൻ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ സ്റ്റാളുകളും കൂട്ടത്തിലുണ്ടായിരുന്നു.
കൊല്ലം പ്രവാസി അസോസിയേഷന്റെ ‘ചിന്നക്കട’, ശാന്തിതീരം ഭിന്നശേഷി വിദ്യാലയം ബഹ്റൈൻ ചാപ്റ്ററിന്റെ ശാന്തിതീരം തട്ടുകട, തണൽ ബഹ്റൈൻ ചാപ്റ്റർ നടത്തുന്ന തണൽ തട്ടുകട, ബി.കെ.എസ് മ്യൂസിക് ക്ലബിന്റെ രാഗം രുചി, ദോശസാല, മുല്ലപ്പന്തൽ, കുമാരേട്ടന്റെ ചായക്കട, തിങ്ക് ടാങ്ക്, ബാഡ്മിന്റൺ ബൈറ്റ്സ്, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ തട്ടുകട.
അരിക്കൊമ്പൻമുക്ക് കണ്ണൂർ, ഇടപ്പാളയം, അനന്തപുരി തട്ടുകട, ബട്ടർഫ്ലൈ, ജ്യൂസ് വേൾഡ്, ജമാദൂന്റെ ജ്യൂസ് കട, നമ്മോ കാസ്രോട്ടുകാർ, ബഹ്റൈൻ ഫുഡ് ലവേഴ്സ് തുടങ്ങി കെട്ടിലും മട്ടിലും രുചിയിലും പേരിലും വൈവിധ്യം തുളുമ്പുന്ന സ്റ്റാളുകളിലെ വിഭവങ്ങൾ സന്ദർശകർക്ക് സമ്മാനിച്ചത് പുതിയൊരു രുചിലോകമാണ്.
വൈവിധ്യമാർന്ന വിഭവങ്ങൾ സ്റ്റാളുകളിൽ തയാറാക്കിയിരുന്നു. രാജ് കലേഷ് ഉദ്ഘാടനംചെയ്ത മഹാരുചി മേളയിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, മഹാ രുചിമേള കൺവീനർ എൽദോ പൗലോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വറുഗീസ് ജോർജ് ജനറൽ കൺവീനറായ സംഘാടക സമിതിയാണ് ശ്രാവണം 2024 സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.