കോഴിക്കറീന്റെ മണം
text_fieldsറമദാന് മുഹബ്ബത്തിലേക്ക് എഴുതാന്‍ തുടങ്ങിയപ്പോൾ ഒരു റമദാന് നോമ്പ് തുറ ഓർമയാണ് മനസ്സിലേക്ക് വന്നത്. ഓര്‍മകളുടെ താളുകള്‍ തുറന്നാല്‍ അത് ചെന്നെത്തുന്നത് ബാല്യത്തിലുമായിരിക്കുമല്ലോ. അതിപ്പോ എപ്പോഴും അങ്ങനെയാണ്.
നമ്മുടെയൊക്കെ കുട്ടിക്കാലത്ത് നോമ്പ് തുറക്കാന്‍ ക്ഷണിക്കലൊന്നുമില്ലല്ലോ. അതിനു പറ്റിയ സാഹചര്യങ്ങളുണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം. വണ്ടിയില്ലെങ്കിലും വിളിച്ചിട്ടില്ലെങ്കിലും നമ്മൾ നടന്നു പോകും.
തറവാടുകളിലേക്ക് ഒത്തിരി ദൂരം ഉണ്ടായിരുന്നെങ്കിലും അതൊന്നും കണക്കിലെടുക്കാതെയാണ് എല്ലാവരും കൂടി പോകുക. അവിടെ എത്തുമ്പോള്‍ മാത്രമാണ് വിരുന്നുകാരുള്ളത് അവർ അറിയുക. പിന്നെ സ്വിഗ്ഗി, സൊമാറ്റോ ഒന്നുമില്ലാത്തതുകൊണ്ട് വീട്ടിലുള്ള നാടൻ കോഴിക്ക് പണികിട്ടും.
കോഴിക്ക് നമ്മുടെ വരവ് കാണുമ്പോഴേ മനസ്സിലാകും അവര്‍ക്കുള്ള പണിയാണെന്നത്. കുട്ടികളെന്നോ വലിയവരെന്നോ തരം തിരിവില്ലാതെ എല്ലാവരുംകൂടി ഒരു കളിപോലെ കോഴിയുടെ പിന്നാലെ ഓടും. പിന്നാലെ ഓടുന്നത് വെറുതേയല്ലട്ടോ, കോഴിയെ കിട്ടുന്ന ആള്‍ക്കുള്ളതാണ് അതിന്റെ ഒരു കാൽ. ഒരുപാട് ആളുകൾ ഉണ്ടാകുമ്പോൾ ഒരു ചെറിയ കഷ്ണം കിട്ടുന്നതുതന്നെ വലിയ കാര്യമാണ്.
അപ്പോഴാണ് ഒരു കാൽ മുഴുവനും. അങ്ങനെ കിട്ടിയ കോഴിയെ കറിവെക്കുന്ന മണം കിട്ടിയാൽതന്നെ നോമ്പ് മുറിയും. അത്ര രുചിയായിരുന്നു ആ കറി. ഇപ്പോള്‍ ഓര്‍ക്കുമ്പോൾ കുരങ്ങാ. കോഴീന്റെ മണം എന്ന സിനിമ ഡയലോഗ് ഓർമവരും. അന്നത്തെ പത്തിരി കോഴിക്കറിക്ക് വേറെ രുചി തന്നെയാണ്.
നോമ്പ് തുറന്ന് അത്താഴം കഴിച്ചു മടങ്ങുന്നതാണ് അടുത്തത്. ക്ഷീണം കാരണം നടക്കാനൊന്നും ആവില്ല. അപ്പോ പതുക്കെ പോയി ഉറങ്ങിയതുപോലെ കിടക്കും. പിന്നെ കാര്യം എളുപ്പമാണ്. ആരെങ്കിലും ഒക്കെ എടുത്തുകൊണ്ട് പോകുമല്ലോ. അങ്ങനെ എന്തൊക്കെ കുസൃതികള്‍ ആയിരുന്നു. ഇന്നത്തെ മക്കള്‍ക്ക് ഇത് വല്ലതും അറിയുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.