ട്രാക്കിന് തീപിടിക്കും; ബഹ്റൈൻ ഗ്രാൻഡ്പ്രീ 29 മുതൽ
text_fieldsഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരം നടക്കുന്ന ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട്
മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ 2024 കാറോട്ട മത്സരം ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ടു വരെ നടക്കും. സാഖിർ മരുഭൂമിയിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ ‘20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ തലക്കെട്ടിൽ മത്സരത്തിന് വൻ ഒരുക്കം നടത്തിയിട്ടുണ്ട്.
ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ ആഗോള കായികമേളയിലേക്ക് ആയിരക്കണക്കിന് കായികപ്രേമികൾ ഇതിനകം എത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ബഹ്റൈൻ ഗ്രാൻഡ്പ്രീ ദിനങ്ങളിൽ 98,000 പേരും റേസ് ദിനത്തിൽ 35,000 പേരുമായിരുന്നു കാഴ്ചക്കാർ. ഇക്കൊല്ലം അതിലേറെ ആളുകളെ പ്രതീക്ഷിക്കുന്നു.
ഏകദേശം 150 മില്യൺ ഡോളർ ചെലവഴിച്ചാണ് സഖീർ മരുഭൂമിയുടെ ഹൃദയഭാഗത്തായി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് നിർമിച്ചത്. പ്രശസ്ത ജർമൻ എൻജിനീയർ ഹെർമൻ ടിൽകെയാണ് 5.412 കിലോമീറ്റർ സർക്യൂട്ട് രൂപകൽപന ചെയ്തത്. അഞ്ച് സർട്ടിഫൈഡ് ട്രാക്കുകൾ ഇവിടെയുണ്ട്. ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ്പ്രീ കൂടാതെ, എഫ്.ഐ.എ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്, ജി.പി2 സീരീസിലെ റേസുകൾ, പോർഷെ മൊബിൽ വൺ സൂപ്പർകപ്പ് എന്നിവ ഇവിടെ നടക്കാറുണ്ട്.
5.412 കിലോമീറ്റർ ഗ്രാൻഡ് പ്രിക്സ് ട്രാക് അന്താരാഷ്ട്ര മത്സരങ്ങൾ പതിവായി നടത്തുന്നു. ആകെ 23 റേസുകളാണ് നടക്കുന്നത്.
ലോക ചാമ്പ്യൻ മാക്സ് വെസ്റ്റാപ്പെൻ, സെർജിയോ പെരസ്, വെൽറ്റെറി ബോട്ടാസ്, ഫെർണാണ്ടോ അലോൻസോ, ചാൾസ് ലെക്ലയർ, കാർലോസ് സൈൻസ്, ജോർജ് റസൽ, ലൂയിസ് ഹാമിൽട്ടൺ, എസ്റ്റബാൻ ഒകോൺ, പിയറി ഗാസ്ലി, ഓസ്കാർ പിയാസ്ട്രി തുടങ്ങി വമ്പൻ താരനിരയാണ് ട്രാക്കിലിറങ്ങുന്നത്.
മെഴ്സിഡസ്, റെഡ്ബുൾ, ഫെറാരി തുടങ്ങിയ വമ്പന്മാരാണ് സ്പോൺസർമാർ. യു.കെ, ഫിൻലൻഡ്, നെതർലൻഡ്സ്, ഫ്രാൻസ്, സ്പെയിൻ, മോണകോ, ഡെന്മാർക്, ജർമനി, നോർവേ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, സ്വിറ്റ്സർലൻഡ്, എസ്തോണിയ, സ്വീഡൻ, ഇറ്റലി, ബൾഗേറിയ, പോളണ്ട്, യു.എസ്, കാനഡ, മെക്സികോ, ബാർബഡോസ്, ബ്രസീൽ, അർജന്റീന, കൊളംബിയ, ജപ്പാൻ, തായ്ലൻഡ്, ചൈന, ഇന്ത്യ, ഇസ്രായേൽ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങളും മാറ്റുരക്കും. ഗ്രാൻഡ്പ്രീയോടനുബന്ധിച്ച് സ്റ്റേജ് ഷോകൾ, കാർണിവൽ റൈഡുകൾ തുടങ്ങി നിരവധി വിനോദപരിപാടികളും നടക്കും.
നിക്കലോഡിയൻ റോക്ക്സ് എന്ന തലക്കെട്ടിൽ സ്റ്റേജ് ഷോയും നടക്കും. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനും വെബ്സൈറ്റ്: bahraingp.com. ഫോൺ: +973-17450000.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.