മാസങ്ങൾക്കു മുമ്പ് നഷ്ടമായ പഴ്സ് തിരികെക്കിട്ടി; സന്തോഷ നിറവിൽ ഷിനോജ്
text_fieldsഷിനോജിന്റെ സുഹൃത്ത് സുലൈമാനിൽനിന്ന് പഴ്സ് ഏറ്റുവാങ്ങുന്നു
മനാമ: ഫെബ്രുവരിയിൽ നാട്ടിലേക്കുള്ള യാത്രയിൽ എയർപോർട്ടിൽ വെച്ചാണ് കണ്ണൂർ സ്വദേശി ഷിനോജിന്റെ പഴ്സ് നഷ്ടമായത്. വീട്ടിൽ ചെന്നുനോക്കുമ്പോൾ പ്രധാനപ്പെട്ട ഐ.ഡികളും തൊഴിൽ സംബന്ധമായ രേഖകളുമടങ്ങുന്ന പഴ്സ് കാണാനില്ലായിരുന്നു. ആ സമയം അവധിയുടെ സന്തോഷം നഷ്ടമായെന്ന് ഷിനോജ് പറഞ്ഞു.
മേയ് അവസാനം അവധി കഴിഞ്ഞ് തിരികെ വരുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ, രേഖകൾ നഷ്ടപ്പെട്ടതുമൂലം നിരവധി പ്രശ്നങ്ങളുണ്ടായി. പുതിയ രേഖകൾക്കായി അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാൾ എത്തുന്നത്. ബാങ്കിൽനിന്നായിരുന്നു അത്.
എ.ടി.എം കാർഡടങ്ങുന്ന രേഖകൾ സുലൈമാൻ എന്നയാളുടെ കൈയിൽ കിട്ടിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ സമീപിക്കാനും ബാങ്ക് അധികൃതർ പറഞ്ഞു. പാലക്കാട് സ്വദേശിയായ പി.വി. സുലൈമാന് കഴിഞ്ഞ വെള്ളിയാഴ്ച സൽമാബാദിൽവെച്ചാണ് വഴിയരികിൽ നിന്ന് പഴ്സ് ലഭിച്ചത്. അതിൽ ഫോൺ നമ്പറുകളൊന്നുമുണ്ടായിരുന്നില്ല.
എ.ടി.എം കാർഡ് കണ്ടപ്പോൾ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു. ബാങ്ക് അധികൃതരുടെ നിർദേശമനുസരിച്ച് ഷിനോജ് സുലൈമാനുമായി സംസാരിച്ച് തന്റെ പഴ്സാണെന്ന് ഉറപ്പിച്ചു. ഷിനോജിന് തൊഴിൽ പരമായ കാരണങ്ങളാൽ നേരിട്ടെത്താൻ കഴിയാതിരുന്നതിനാൽ സുഹൃത്ത് എത്തി സുലൈമാനിൽ നിന്ന് പഴ്സ് ഏറ്റുവാങ്ങി. പഴ്സ് തിരികെ കിട്ടിയത് അത്ഭുതപ്പെടുത്തിയെന്നും സുലൈമാന്റെ സത്യസന്ധതയിൽ വളരെ സന്തോഷവാനാണെന്നും ഷിനോജ് പറഞ്ഞു. അവാൽ പ്ലാസ്റ്റിക്സ് ജീവനക്കാരനാണ് സുലൈമാൻ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.