‘യൂത്ത് സിറ്റി 2030’ പതിമൂന്നാം എഡിഷൻ എക്സിബിഷൻ വേൾഡിൽ തുടങ്ങി
text_fieldsമനാമ: യൂത്ത് സിറ്റി 2030 ന്റെ പതിമൂന്നാം പതിപ്പ് സല്ലാക്കിലെ എക്സിബിഷൻ വേൾഡിൽ തുടങ്ങി. ഹമദ് രാജാവിന്റെ ഹ്യുമാനിറ്റേറിയൻ അഫയേഴ്സ് ആൻഡ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ‘യൂത്ത് സിറ്റി 2030’ നടക്കുന്നത്.
തംകീനിന്റെ പങ്കാളിത്തത്തോടെയാണ് ഒരു മാസം നീളുന്ന ‘യൂത്ത് സിറ്റി 2030’ യുവജനകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്നത്. യുവാക്കളെ പരിശീലിപ്പിച്ച് തൊഴിൽ വിപണിക്ക് അനുയോജ്യമായ വിധത്തിൽ സജ്ജമാക്കുക എന്നതാണ് ഉദ്ദേശ്യം. യൂത്ത് സിറ്റി 2030-ലേക്ക് യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി യുവാക്കളെ സ്വാഗതം ചെയ്തു.
വിവിധ മേഖലകളിൽ 148 പ്രോഗ്രാമുകളിലായി 4,000 പരിശീലന അവസരങ്ങളാണ് ‘യൂത്ത് സിറ്റി’ വാഗ്ദാനം ചെയ്യുന്നത്. രാജ്യവികസനത്തിന് സംഭാവന നൽകാനാവശ്യമായ വൈദഗ്ധ്യം വികസിപ്പിച്ചെടുക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നേതൃത്വവും യുവസംരംഭകത്വവും, മാധ്യമങ്ങളും വിനോദവും, കലയും സംസ്കാരവും, ശാസ്ത്രവും സാങ്കേതികവിദ്യയും, സ്പോർട്സും സംസ്കാരവും എന്നീ മേഖലകളിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. 9 മുതൽ 14 വയസ്സുവരെയുള്ളവർക്ക് രാവിലെയും 15 മുതൽ 35 വരെ പ്രായമുള്ളവർക്ക് വൈകുന്നേരവുമാണ് പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.