ബഹ്റൈനിലെ പുരാതന പൈതൃക സ്ഥലങ്ങൾ സന്ദർശിച്ച് ഡബ്ല്യു.എം.എഫ്
text_fieldsബഹ്റൈൻ നാഷനൽ മ്യൂസിയം സന്ദർശിക്കാനെത്തിയ ഡബ്ല്യു.എം.എഫ് സംഘം
മനാമ: ബഹ്റൈനിലെ പുരാതന പൈതൃക സ്ഥലങ്ങൾ സന്ദർശിച്ച് വേൾഡ് മോണ്യുമെന്റ്സ് ഫണ്ട് (ഡബ്ല്യു.എം.എഫ്) സംഘം. ഗൾഫ് രാജ്യങ്ങളിലെ പൈതൃക പദ്ധതികളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘മോണ്യുമെന്റ്സ് യാത്രാ ടൂർ’ എന്ന പദ്ധതിയുടെ ഭാഗമായാണ് 45 അംഗ സംഘം പവിഴദ്വീപിലെത്തിയത്.
യുനസ്കോ ലോക പൈതൃകപട്ടികയിലിടം നേടിയ മുഹറഖിലെ പേളിങ് പാത്ത്, ദിൽമുൻ ബരിയൽ മൗണ്ട്സ്, ബഹ്റൈൻ നാഷനൽ മ്യൂസിയം, ശൈഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അൽ ഖലീഫ സെന്റർ ഫോർ കൾചർ ആൻഡ് റിസർച്ചിൽ ഉൾപ്പെട്ട നിരവധി പഴയ വീടുകൾ, ബഹ്റൈൻ കോട്ട, മ്യൂസിയം, റിഫയിലെ റാഷിദ് അൽ ഖലീഫ ഫൗണ്ടേഷൻ ഫോർ ദി ആർട്സ് എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.
ഡബ്ല്യു.എം.എഫ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടിവുമായ ബെനഡിക്ട് ഡി മോണ്ട് ലോറിന്റെ നേതൃത്വത്തിലാണ് സംഘം ബഹ്റൈനിലെത്തിയത്. ഡബ്ല്യു.എം.എഫ് ബോർഡ് അംഗം ശൈഖ മായ് ബിൻത് മുഹമ്മദ് അൽ ഖലീഫ, അറബ് രാജ്യങ്ങളുടെ പ്രതിനിധി ഡോ. യെലി ഫ്ലൗട്ടി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അറബി പൈതൃക വിഷയങ്ങളിലും അതിന്റെ സംരക്ഷണത്തിനും സാമ്പത്തിക, ടൂറിസം, സാമൂഹിക വികസന പദ്ധതികളിൽ ഇതിനെയെല്ലാം ഉൾപ്പെടുത്തുന്നതിനുമായി ഡബ്ല്യു.എം.എഫിന്റെ പ്രവർത്തനങ്ങൾ ജി.സി.സി മേഖലയിൽ ശക്തമാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചതിന്റെ ഭാഗമായാണ് സന്ദർശനം. ഈ വർഷം വജ്രജൂബിലി ആഘോഷിക്കാനിരിക്കുന്ന ഡബ്ല്യു.എം.എഫ് കഴിഞ്ഞ 60 വർഷമായി അറബ് രാജ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു വരുന്നു.
പല പൈതൃക ഇടങ്ങളുടെയും സംരക്ഷണത്തിന് സംഘടന ഇതിനകം ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. 1990കളുടെ പകുതി മുതൽ 13 അറബ് രാജ്യങ്ങളിലായി 68 പദ്ധതികൾ ഡബ്ല്യു.എം.എഫ് നടപ്പാക്കിയിട്ടുണ്ട്. സംഘടന നിലവിൽ 14 അറബ് രാജ്യങ്ങളിൽ പ്രവർത്തനവുമായി സജീവമാണ്, കൂടാതെ പദ്ധതികൾ നടപ്പാക്കുന്നതിനായി സർക്കാറുകളുമായും പ്രാദേശിക സംഘങ്ങളായും സഹകരിച്ചു പ്രവർത്തിക്കുന്നതായും ധനസഹായമടക്കം നൽകുന്നുണ്ടെന്നും ഡോ. ഫ്ലൗട്ടി പറഞ്ഞു.
യുദ്ധങ്ങളിൽനിന്നും കാലാവസ്ഥ വ്യതിയാനങ്ങളിൽനിന്നും ഭീഷണി നേരിടുന്ന ഇത്തരം പൈതൃകങ്ങളെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈന് പുറമെ കുവൈത്ത്, സൗദി അറേബ്യ തുടങ്ങി ജി.സി.സിയിലെ മറ്റുരാജ്യങ്ങളിലടക്കം സംഘം സന്ദർശിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.