ലോകകപ്പ് യോഗ്യത; ഇനി മൂന്നാം റൗണ്ട് പേരാട്ടം; ബഹ്റൈൻ, കരുത്തരടങ്ങിയ ഗ്രൂപ് സിയിൽ
text_fieldsബഹ്റൈൻ ടീം
മനാമ: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരം മൂന്നാം റൗണ്ടിൽ ബഹ്റൈൻ ഗ്രൂപ് സിയിൽ. ഈ ഘട്ടത്തിനായുള്ള ഔദ്യോഗിക നറുക്കെടുപ്പ് മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്നു. ഗ്രൂപ് സിയിൽ ജപ്പാൻ, ആസ്ട്രേലിയ, സൗദി അറേബ്യ, ബഹ്റൈൻ, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പിലെ ആറു ടീമുകളും ഹോം ആൻഡ് എവേ മത്സരങ്ങളിലായി പരസ്പരം എറ്റുമുട്ടും. ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.
ഏഷ്യയിൽനിന്ന് ആറ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 18 ടീമുകളാണ് മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നത്. ഇവരെ ആറ് ടീമുകൾ വീതമുള്ള മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഗ്രൂപ് എയിൽ ഇറാൻ, ഖത്തർ, ഉസ്ബകിസ്താൻ, യു.എ.ഇ, കിർഗിസ്താൻ, നോർത്ത് കൊറിയ എന്നിവയാണ് വരുന്നത്.
ഗ്രൂപ് ബിയിൽ കുവൈത്ത്, ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നീ രാജ്യങ്ങളാണ്. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിൽ വരുന്നവർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും. ഇങ്ങനെ വരുന്ന ആറ് ടീമുകളെ നറുക്കെടുപ്പിലൂടെ മൂന്നു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പായി മാറ്റും. ഓരോ ഗ്രൂപ്പിലെയും മൂന്നു ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിക്കും. ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ ലോകകപ്പിന് യോഗ്യത നേടും. ഇങ്ങനെ എട്ട് ടീമുകൾക്കാണ് ഏഷ്യയിൽനിന്ന് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക.
ഒമ്പതാമത് ഒരു ടീമിനുകൂടി സാധ്യതയുണ്ട്. നാലാം റൗണ്ടിൽ രണ്ട് ഗ്രൂപ്പിലും രണ്ടാം സ്ഥാനത്തു വരുന്ന ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടി ജേതാക്കളാകുന്നവർക്ക് ഇന്റർ കോൺഫെഡറേഷൻ ജേതാക്കളാകുന്ന ടീമുമായി ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിച്ചു ജയിച്ചാൽ അവർക്കും ലോകകപ്പ് കളിക്കാം.കരുത്തരായ എതിരാളികളടങ്ങിയ ഗ്രൂപ്പിലാണെങ്കിലും ശക്തമായ മത്സരം കാഴ്ചവെക്കാൻ ബഹ്റൈന് കരുത്തുണ്ടെന്ന് ബഹ്റൈൻ ഹെഡ് കോച്ച് ഡ്രാഗൻ തലാജിക് പറഞ്ഞു. ശുഭാപ്തിവിശ്വാസമുണ്ടെന്നും ഓരോ എതിരാളികളോടും ഓരോ പോയന്റിനായും ടീം പോരാടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം ഘട്ടത്തിലെ മത്സരങ്ങൾ സെപ്റ്റംബറിൽ ആരംഭിച്ച് അടുത്ത വർഷം ജൂൺ വരെ തുടരും. നിലവിൽ ഫിഫ ലോക റാങ്കിങ്ങിൽ 17ാം സ്ഥാനത്തുള്ള ഏഷ്യയിലെ മുൻനിര ടീമായ ജപ്പാൻ, 23ാം സ്ഥാനത്തുള്ള ആസ്ട്രേലിയ, 56ാം സ്ഥാനക്കാരായ സൗദി, 88ാം സ്ഥാനക്കാരായ ചൈന, 134ാം സ്ഥാനത്തുള്ള ഇന്തോനേഷ്യ എന്നിവരാണ് ബഹ്റൈന്റെ എതിരാളികൾ. ബഹ്റൈൻ 81ാം സ്ഥാനത്താണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.