ഊർജ ഉൽപാദനത്തിലെ കുതിപ്പ്; മറൈൻ മേഖലയിൽ പ്രതീക്ഷയർപ്പിച്ച് കെ.ഒ.സി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ മറൈൻ മേഖല പ്രതീക്ഷ നൽകുന്ന ഒന്നാണെന്ന് കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) സി.ഇ.ഒ അഹ്മദ് അൽ ഈദാൻ. അടുത്തിടെ നടത്തിയ പഠനങ്ങളുടെയും ഭൂമിശാസ്ത്രപരവും ഭൗമഭൗതികവുമായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ഇത് വലിയ പ്രതീക്ഷ നൽകുന്നതായും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. നുഖാദ സമുദ്രമേഖലയിൽ അടുത്തിടെ വൻ എണ്ണ-വാതകശേഖരം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അഹ്മദ് അൽ ഈദാന്റെ പരാമർശം.
രാജ്യത്തെ ഹൈഡ്രോകാർബൺ കരുതൽ ശേഖരത്തിന്റെ സുസ്ഥിരത വർധിപ്പിക്കുന്നതിനും ആഗോള ആവശ്യം നിറവേറ്റുന്നതിനുമുള്ള ദേശീയ ഉദ്യമമെന്ന നിലയിലും ഓഫ്ഷോർ പര്യവേക്ഷണ പദ്ധതിയുടെ പ്രാധാന്യം വലുതാണ്.
രാജ്യത്തെ ഭൂമിയുടെ പാളികൾ, അവയുടെ ഘടന, ഡ്രില്ലിങ്ങിനുള്ള നല്ല സ്ഥലം തിരിച്ചറിയൽ, ലോജിസ്റ്റിക് പ്രവർത്തനങ്ങൾക്ക് തയാറെടുക്കൽ എന്നിവക്കായി പര്യവേക്ഷണ മറൈൻ പ്രോജക്ട് ദ്വിമാന ഭൂകമ്പ സർവേയിങ് ഉപയോഗിച്ചതായും അദ്ദേഹം വിശദീകരിച്ചു. പ്രോജക്ടിന്റെ ഈ ഘട്ടത്തിൽ എണ്ണ, വാതക സംഭരണികൾ കണ്ടെത്തുന്നതിനായി ആറ് പര്യവേക്ഷണ ഫീൽഡുകൾ ഉൾപ്പെടുന്നു. ഇതിന്റെ ഫലങ്ങൾ അനുസരിച്ച് തുടർന്നുള്ള ഘട്ടങ്ങൾ നിർണയിക്കും.
ഇത് വിശ്വസനീയമായ ആഗോള എണ്ണ, വാതക നിർമാതാക്കളെന്ന നിലയിൽ നുഖാദ സമുദ്രമേഖലയിലെ പര്യവേക്ഷണം ഈ രംഗത്തെ കുവൈത്തിന്റെ പദവി ഉയർത്തും. ഡ്രില്ലിങ്ങിലും ഓഫ്ഷോർ പ്രൊഡക്ഷനിലും പുതിയ സാങ്കേതിക കഴിവുകൾ വികസിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി സംഭാവന ചെയ്യുമെന്നും അഹ്മദ് അൽ ഈദാൻ ചൂണ്ടിക്കാട്ടി.
ജൂലൈയിൽ ഫൈലാക്ക ദ്വീപിലെ നുഖാദ സമുദ്രമേഖലയിൽ എണ്ണയുടെയും വാതകത്തിന്റെയും വൻതോതിലുള്ള സംഭരണികൾ കണ്ടെത്തിയതായി കെ.ഒ.സി പ്രഖ്യാപിച്ചിരുന്നു. ഇവിടെ നിന്ന് ഉൽപാദനം ആരംഭിക്കുന്നതിന് വികസന പദ്ധതി തയാറാക്കിവരുകയാണ്. മേഖലയിലെ ഓയിൽ, ഗ്യാസ് ഡ്രില്ലിങ് പ്രവർത്തനങ്ങളിലെ വിജയകരമായ പര്യവേക്ഷണത്തിനും നിക്ഷേപത്തിനും വഴിയൊരുക്കുന്ന പദ്ധതിയാണിത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.