എയർഇന്ത്യ എക്സ്പ്രസ് വെള്ളിയാഴ്ചയും റദ്ദായി, യാത്രാ ദുരിതം തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം മൂലം കുവൈത്ത് പ്രവാസികളുടെ യാത്രദുരിതം തുടരുന്നു. ബുധനാഴ്ചയിലെ അപ്രതീക്ഷിത സമരം കാരണം വിമാനം റദ്ദാക്കിയത് കോഴിക്കോട്-കുവൈത്ത് സെക്ടറിലും കുവൈത്ത് -കണ്ണൂർ സെക്ടറിലും യാത്രക്കാരെ വലച്ചിരുന്നു. വ്യാഴാഴ്ച കോഴിക്കോട്-കുവൈത്ത് സർവീസ് നടന്നെങ്കിലും വെള്ളിയാഴ്ചത്തെ സർവീസ് റദ്ദാക്കി. ഇതോടെ ബുധൻ, വെള്ളി ദിവസങ്ങളിലെ യാത്രക്കാർ മറ്റു മാർഗങ്ങൾ ആശ്രയിക്കേണ്ടി വന്നു.
അത്യാവശ്യ യാത്രക്കാരെയും കുറഞ്ഞ അവധിക്ക് നാട്ടിൽ പോകുന്നവരെയും വിമാനം തടസ്സപ്പെട്ടത് വലിയ രീതിയിൽ ബാധിച്ചു. കോഴിക്കോട്ടേക്കുള്ള യാത്രക്കാരിൽ പലരും കൊച്ചിയിലേക്ക് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് എടുത്താണ് യാത്ര പുറപ്പെട്ടത്. ഇത് യാത്രക്കാർക്ക് സമയ നഷട്ത്തിനും സാമ്പത്തിക നഷ്ടത്തിനും ഇടയാക്കി. മലബാറിലുള്ളവർക്ക് കൊച്ചിയിൽ വിമാനമിറങ്ങി ദീർഘയാത്ര നടത്തി നാട്ടിലെത്തേണ്ടതായും വന്നു. കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും നേരിട്ട് മറ്റു സർവീസുകളില്ല എന്നത് കുവൈത്തിൽ നിന്നുള്ള മലബാർ യാത്രക്കാർ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. നിലവിൽ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് എയർഇന്ത്യ എക്സ്പ്രസിന് ആഴ്ചയിൽ അഞ്ചു സർവിസുകളും കണ്ണൂരിലേക്ക് രണ്ട് സർവിസുകളുമാണുള്ളത്. ബുധനാഴ്ചയിലെ കണ്ണൂർ വിമാനം മുടങ്ങിയതോടെ ഞായറാഴ്ചവരെ യാത്രക്കാർ കാത്തിരിക്കണം. കോഴിക്കോട്ടേക്ക് ചൊവ്വ, ശനി ദിവസങ്ങളിലും സർവിസ് ഇല്ല. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മറ്റു വിമാന കമ്പനികളുടെ സർവിസ് ആരംഭിക്കണമെന്ന ആവശ്യം പ്രവാസികൾ ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.