കോവിഡ് പ്രതിരോധം: ഞായറാഴ്ച മുതൽ കുത്തിവെപ്പ് നിരക്ക് ഉയർത്തും
text_fieldsമിശ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫെബ്രുവരി ഏഴ് ഞായറാഴ്ച മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിരക്ക് ഉയർത്തും. രണ്ട് കുത്തിവെപ്പ് കേന്ദ്രങ്ങൾ കൂടി ആരംഭിച്ചാണ് കൂടുതൽ പേർക്ക് ഒാരോ ദിവസവും കുത്തിവെപ്പെടുക്കാൻ അധികൃതർ തയാറെടുക്കുന്നത്.മിശ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. ജഹ്റ ഗവർണറേറ്റിലെ നസീമിലും മുബാറക് അൽ കബീർ ഗവർണറേറ്റിൽ മസായിൽ പ്രദേശത്തുമാണ് പുതിയ കുത്തിവെപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കുക. ഇതോടെ. മിശ്രിഫിലെ തിരക്ക് കുറയും.കൂടുതൽ ഡോസ് വാക്സിൻ എത്താത്തതിനാൽ പരിമിതമായ ആളുകൾക്ക് മാത്രമാണ് കുവൈത്തിൽ ഇതുവരെ കുത്തിവെപ്പെടുത്തിരുന്നത്.
കഴിഞ്ഞദിവസം ഇന്ത്യൻ നിർമിതമായ രണ്ടുലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രാസെനക വാക്സിൻ ഇറക്കുമതി ചെയ്തതോടെ നിരക്ക് ഉയർത്താൻ ആരോഗ്യമന്ത്രാലയത്തിന് ധൈര്യമായി. കൂടുതൽ ഡോസ് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എത്തിക്കാമെന്ന് ആസ്ട്രാസെനക്ക കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. ഫൈസർ, ബയോൻടെക് വാക്സിനാണ് കുവൈത്തിൽ ആദ്യം ഇറക്കുമതി ചെയ്തത്.സാേങ്കതിക കാരണങ്ങളാൽ അവർ ഉൽപാദനം താൽക്കാലികമായി നിർത്തിയത് കുവൈത്തിലെയും മറ്റു നിരവധി രാജ്യങ്ങളിലെയും വാക്സിനേഷൻ ദൗത്യത്തെ മന്ദഗതിയിലാക്കി.
രാജ്യനിവാസികളുടെ സുരക്ഷ ഉറപ്പാക്കാനായി ആഗോള ആരോഗ്യ ഏജൻസികളുടെ പൊതുഅംഗീകാരമുള്ള വാക്സിൻ മാത്രമേ കുവൈത്ത് ഇറക്കുമതി ചെയ്യുന്നുള്ളൂ.ഇത്രയും കണിശത പാലിക്കാത്തതിനാലാണ് മറ്റു രാജ്യങ്ങൾക്ക് കുത്തിവെപ്പ് തോതിൽ മുന്നേറാൻ കഴിഞ്ഞതെന്നാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം മന്ദഗതിക്കെതിരായ വിമർശനത്തിന് മറുപടിയായി വ്യക്തമാക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.