എമർജൻസി പ്ലാൻ നടപ്പാക്കി; ഇന്റർനെറ്റ് സേവനങ്ങൾ സാധാരണ നിലയിലേക്ക്
text_fieldsകുവൈത്ത് സിറ്റി: സമുദ്രാന്തർ ഭാഗത്തുകൂടിയുള്ള കേബിൾ തകരാറിനെത്തുടർന്ന് തടസ്സപ്പെട്ട രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾ സാധാരണ നിലയിലേക്ക്. എമർജൻസി പ്ലാൻ സജീവമാക്കി ബദൽ കേബിളുകളിലേക്ക് ഇന്റർനെറ്റ് ട്രാഫിക് മാറ്റിയതായി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു.
ബുധനാഴ്ചയാണ് കുവൈത്തിനെ സൗദി അറേബ്യയിലെ അൽ ഖോബാറുമായി ബന്ധിപ്പിക്കുന്ന കുവൈത്ത് ടെറിട്ടോറിയൽ ജലത്തിന് പുറത്തുള്ള ഭാഗത്തെ ഫൈബർ കേബിള്‍ (ഫാൽക്കൺ) തകരാർ റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്താകമാനം ഇന്റർനെറ്റ് സേവനങ്ങളെ ബാധിച്ചിരുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട സിട്ര പ്രശ്നപരിഹാരത്തിനായി ശ്രമം ആരംഭിച്ചു. വൈകാതെ 30 ശതമാനത്തിലേറെ ഇന്റർനെറ്റ് സേവനങ്ങൾ അന്താരാഷ്ട്ര കേബിളുകളിൽ പുനഃസ്ഥാപിച്ചു. എന്നാൽ നെറ്റ് വേഗം പഴയ രൂപത്തിൽ ആയിരുന്നില്ല. ഗ്ലോബൽ ക്ലൗഡ് എക്സ്ചേഞ്ച് (ജി.സി.എക്സ്) ഉടമസ്ഥതയിലാണ് ഫാൽക്കൺ അന്തർവാഹിനി ഫൈബർ കേബിള്‍. തകരാർ പരിഹരിക്കുന്നതിന് ആവശ്യമായ സാങ്കേതിക നടപടികൾ സ്വീകരിക്കുന്നതിന് ജി.സി.എക്സ്മായി ഏകോപിപ്പിച്ചിട്ടുണ്ട്.
സേവന തുടർച്ച ഉറപ്പാക്കുന്നതിന് ഇതര അന്താരാഷ്ട്ര കേബിളുകൾ വഴി ഡാറ്റ ട്രാഫിക് റീഡയറക്ടുചെയ്യുന്നതിന് ഇന്റർനെറ്റ് സേവന ദാതാക്കളുമായി ഏകോപനം നടത്തിയിട്ടുണ്ടെന്നും സിട്ര വ്യക്തമാക്കിയിരുന്നു. ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് പ്രയാസം കുറക്കാനും നെറ്റ്വർക്കിന്റെ സ്ഥിരത നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സിട്ര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.