2000 മുതല്‍ നേടിയവയാണ് പരിശോധിക്കുക; തൊഴിലാളികളുടെ അക്കാദമിക് സർട്ടിഫിക്കറ്റുകൾ പരിശോധിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സർക്കാർ-പൊതുമേഖല-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാരുടെ യോഗ്യത സർട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നു. ഉന്നതതല കമ്മിറ്റിയെ നിയമിച്ചതായി വിദ്യാഭ്യാസ മന്ത്രി ഡോ.അദേൽ അൽ അദാനി അറിയിച്ചു. 2000 മുതല്‍ വിദേശത്തു നിന്നും സ്വദേശികളും പ്രവാസികളും നേടിയ സര്‍ട്ടിഫിക്കറ്റുകളാണ് ഉന്നത കമ്മിറ്റി പരിശോധിക്കുക. സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും വിലയിരുത്തും. വ്യാജ സർട്ടിഫിക്കറ്റുകൾ തടയണമെന്ന മന്ത്രിസഭ നിർദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെ അക്കാദമിക് യോഗ്യത ഉറപ്പാക്കൽ, നീതിയും സമത്വവും ഉറപ്പുവരുത്തൽ, തൊഴിൽ വിപണി ശുദ്ധീകരിക്കൽ, അക്കാദമിക് സമഗ്രത വർധിപ്പിക്കൽ, വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുക എന്നിവയും ലക്ഷ്യമാണ്.
ഉന്നതവിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, സിവിൽ സർവിസ് കമീഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ഫത്വ ആൻഡ് ലജിസ്ലേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്. അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിച്ച് മന്ത്രാലയം അംഗീകരിച്ച അടിസ്ഥാനങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമാണ് ഇവയെന്ന് കമ്മിറ്റി വിലയിരുത്തും. ആറു മാസമാണ് കമ്മിറ്റിയുടെ കാലാവധി. ഓരോ മാസത്തെയും പുരോഗതി സമിതി വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.