വ്യാജ പൗരത്വം: 29 വർഷത്തിനുശേഷം രണ്ടുപേർക്ക് ശിക്ഷ
text_fieldsകുവൈത്ത് സിറ്റി: അനധികൃതമായി കുവൈത്ത് പൗരത്വം നേടി 29 വർഷം ആനുകൂല്യങ്ങൾ കൈപ്പറ്റിയ രണ്ടുപേർക്ക് കോടതി ശിക്ഷ വിധിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറി റാങ്കിൽ ജോലി ചെയ്ത സൗദി, സിറിയ പൗരന്മാർക്കെതിരെയാണ് കുവൈത്ത് സുപ്രീംകോടതി വിധി പറഞ്ഞത്. സൗദി പൗരന് പത്തുവർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ആനുകൂല്യങ്ങളായി കൈപ്പറ്റിയ 5,71,792 ദീനാർ ഇയാൾ തിരിച്ചുനൽകണം. 11,43,585 ദീനാർ പിഴയായും അടക്കണം. ശിക്ഷ കാലാവധിക്കു ശേഷം നാടുകടത്താനും കോടതി വിധിച്ചു. സിറിയൻ പൗരന് ഏഴു വർഷം കഠിന തടവാണ് വിധിച്ചത്. ആനുകൂല്യങ്ങളായി കൈപ്പറ്റിയ 2,04,196 ദീനാർ തിരികെ നൽകണം. 4,08,392 ദീനാർ പിഴയായും അടക്കണം. ഭവന ക്ഷേമ വകുപ്പിന് 13,150 ദീനാർ തിരികെ നൽകുകയും 26,300 ദീനാർ പിഴയടക്കുകയും വേണം. ക്രെഡിറ്റ് ബാങ്കിൽ 2000 ദീനാർ തിരിച്ചടക്കുകയും 4000 ദീനാർ പിഴ ചുമത്തുകയും വേണം. ശിക്ഷ നടപ്പാക്കിയ ശേഷം ഇയാളെയും നാടുകടത്തും.
വ്യാജ രേഖകൾ സമർപ്പിച്ച് പൗരത്വം നേടിയത് കണ്ടുപിടിക്കാൻ അധികൃതർ രേഖകൾ പരിശോധിച്ചുവരുകയാണ്. കുവൈത്തികൾക്കുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ സ്വന്തമാക്കാനാണ് അനധികൃതമായി പൗരത്വം നേടുന്നത്. പാർപ്പിടവും സൗജന്യ വിദ്യാഭ്യാസ- ചികിത്സ സൗകര്യങ്ങളും റേഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളുമാണ് ആളുകളിൽ കുവൈത്തി പൗരത്വം നേടാനുള്ള ആഗ്രഹമുണ്ടാക്കുന്നത്.
പാസ്പോർട്ട് - പൗരത്വ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പണവും പാരിതോഷികങ്ങളും നൽകിയാണ് നിരവധി പേർ കുവൈത്തി പൗരത്വം കരസ്ഥമാക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.