പൊതുമേഖല സ്വദേശിവത്കരണത്തിന് പുതിയ നയം കൊണ്ടുവരും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിൽനിന്ന് സ്വദേശിവത്കരണ പദ്ധതിവഴി അഞ്ച് വർഷത്തിനിടെ 13,000 വിദേശികളെ ഒഴിവാക്കിയതായി സിവിൽ സർവിസ് കമീഷൻ.
2017ലാണ് സിവിൽ സർവിസ് കമീഷൻ സർക്കാർ ജോലികളിൽ സ്വദേശികൾക്ക് കൂടുതൽ അവസരം നൽകാനായി പഞ്ചവത്സര കർമപദ്ധതി ആവിഷ്കരിച്ചത്. പഞ്ചവത്സരപദ്ധതി അവസാനിക്കുന്നതോടെ സ്വദേശിവത്കരണത്തിന് പുതിയ നയം നടപ്പാക്കുമെന്നും സിവിൽ സർവിസ് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്ത് 79,000 വിദേശികളാണ് സർക്കാർമേഖലയിൽ തൊഴിലെടുത്തിരുന്നത്. 2022 ആഗസ്റ്റിൽ പദ്ധതി അവസാനിക്കാനിരിക്കെ സർക്കാർ സ്ഥാപനങ്ങളിൽ വിദേശി സാന്നിധ്യം 66,000 ആയി കുറഞ്ഞു.
അതായത് അഞ്ചു വർഷത്തിനിടെ 13,000 വിദേശികൾക്ക് ജോലി നഷ്ടമായി. ആരോഗ്യമന്ത്രാലയത്തിലും വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ് ഇപ്പോഴും വിദേശികൾ കൂടുതലുള്ളത്. മറ്റു മന്ത്രാലയങ്ങളും വകുപ്പുകളും സ്വദേശിവത്കരണം ഏറക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്.
സ്വദേശിവത്കരണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സിവിൽ സർവിസ് കമീഷൻ കഴിഞ്ഞ ദിവസം ഓർമപ്പെടുത്തിയിരുന്നു. പ്രത്യേക ഇളവ് നൽകിയ തസ്തികകളിൽ ഒഴികെ 2022 ആഗസ്റ്റ് 26ന് മുമ്പായി സ്വദേശിവത്കരണം പൂർത്തിയാക്കണമെന്നാണ് നിർദേശം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.