ഗസ്സയിലെ കുട്ടികളുടെ തണുപ്പകറ്റാൻ കെ.ആർ.സി.എസ് വസ്ത്രവിതരണം
text_fieldsകെ.ആർ.സി.എസ് ഗസ്സയിലെ കുട്ടികൾക്ക് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്യുന്നു
കുവൈത്ത്സിറ്റി: ഇസ്രായേൽ ആക്രമണം തീർക്കുന്ന ദുരിതങ്ങൾക്കുമേൽ ശൈത്യകാലവും എത്തിയതോടെ ഫലസ്തീൻ ജനത അനുഭവിക്കുന്നത് വലിയ ദുരന്തം. വീടും വസ്ത്രങ്ങളും നഷ്ടപ്പെട്ട കുട്ടികൾ ക്യാമ്പുകളിൽ പ്രയാസങ്ങളോടെയാണ് കഴിയുന്നത്. ഇവർക്ക് ആശ്വാസമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു. ഫലസ്തീനിൽ കഠിനമായ ശൈത്യകാലമാണ്.
ഈ സാഹചര്യത്തിലാണ് ഗസ്സയിലെ കുട്ടികൾക്ക് വലിയൊരു തുകയുടെ വസ്ത്രങ്ങൾ കൈമാറിയതെന്ന് കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് പറഞ്ഞു. ഇസ്രായേൽ ആക്രമണം തുടരുന്നതിനാൽ ഗസ്സയിൽ ദുരിതം തുടരുകയാണ്. ഇസ്രായേലിന് മേൽ വെടിനിർത്തലിന് സമ്മർദം ചെലുത്തണമെന്നും അൽ ബർജാസ് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. ഉപരോധം അവസാനിപ്പിക്കാനും ഗസ്സയിലെ ജനങ്ങൾക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കാനും ആവശ്യപ്പെട്ടു.
ഗസ്സയിലേക്ക് കുവൈത്ത് ഇതിനകം വലിയ തോതിൽ സഹായം എത്തിച്ചിട്ടുണ്ട്. ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് പിറകെ കുവൈത്ത് എയർ ബ്രിഡ്ജ് ആരംഭിച്ചിരുന്നു. ഈജിപ്തിലെ അൽ അരിഷ്, റഫ അതിർത്തി എന്നിവ വഴി സഹായ വിതരണം ആരംഭിക്കുകയും ചെയ്തു. ടൺകണക്കിന് ഭക്ഷണം, മരുന്നുകൾ, ടെന്റ്, ആംബുലൻസുകൾ, ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികൾ എന്നിവ കുവൈത്ത് ഇതിനകം ഗസ്സയിൽ എത്തിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.