ഒരുമിച്ച് ഒന്നായ് മുന്നേറാം...
text_fieldsഇന്ത്യൻ ജനതയെ അടിമകളായി വെക്കുകയും മതത്തിന്റെയും ജാതിയുടെയും പേരിൽ പരസ്പരം ഭിന്നിപ്പിച്ച് ഭരിക്കുകയും ചെയ്ത ശക്തികളോട് പോരാടി, ജീവനും ജീവിതവും ബലിയർപ്പിച്ച പൂർവസൂരികളുടെ ത്യാഗസ്മരണകൾ നന്ദിയോടെ ഓർത്തെടുക്കുന്ന സുദിനമാണ് സ്വാതന്ത്ര്യദിനം.
സ്വാതന്ത്ര്യാനന്തരം രാജ്യം ദുർഘടമായ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടും ഈ സുന്ദരഗേഹം നിലനിൽക്കുന്നത് ഈ ത്യാഗ സ്മരണയിലാണ്. നൂറുകണക്കിനു നാട്ടുരാജ്യങ്ങളും ഭാഷകളും മതങ്ങളും ജാതിയും വംശങ്ങളുമെല്ലാം കൊണ്ട് സങ്കീർണമായ രാഷ്ട്രീയ-സാംസ്കാരിക പരിസരം നിലനിന്നിരുന്ന ഒരു പ്രദേശം ഒരൊറ്റ രാജ്യമായി മാറിയ ചരിത്ര മുഹൂർത്തത്തെ ആഗസ്റ്റ് 15ന് നാം വീണ്ടും ഓർക്കുന്നു.
ബഹുസ്വരതയും നാനാത്വത്തിൽ ഏകത്വവുമാണ് നമ്മുടെ അടിസ്ഥാന ശിലകൾ. പൂർവികർ കാണിച്ചുതന്ന ഈ ഏകതയും ഐക്യവും സാഹോദര്യവും നില നിർത്തിക്കൊണ്ടുപോവേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും കർത്തവ്യമാണ്. പക്ഷേ നാമിന്ന് അവരെ മറന്നുപോയി. അവരുടെ ത്യാഗങ്ങളും വേരുകളും മറന്നു. അവർ കാണിച്ചുതന്ന സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും വഴികളും മറന്നു.
ഗാന്ധിജിയെയും നെഹ്റുവിനെയും അംബേദ്കറെയും മറന്നവരാണ് ആധുനിക ഭാരതീയൻ.രാഷ്ട്രീയ അധികാരം നിലനിർത്താൻ വിദേശികൾ പരീക്ഷിച്ച ഭിന്നിപ്പിന്റെ വിത്തുകൾ ഇന്നും വിളവെടുപ്പ് നടത്തിക്കൊണ്ടിരിക്കുന്നു.
വിഷസർപ്പം കണക്കെ വർഗീയതയും ജാതീയതയും അതിന്റെ എല്ലാ അതിർവരമ്പുകളും ഭേദിച്ച് നൃത്തം ചെയ്യുന്നു. വൈവിധ്യങ്ങളാണ് നമ്മുടെ ഭംഗിയെന്നും ബഹുസ്വരതയാണ് ശക്തിയെന്നും ഈ ഘട്ടത്തിൽ ഓർത്തെടുക്കാം. എല്ലാ മേഖലയിലും പരസ്പരം ഇടകലർന്ന് ജീവിക്കുന്നവരാണ് ഭാരതീയർ.
ഇവിടെ ഹിന്ദുവില്ലാതെ മുസൽമാനോ മുസൽമാനില്ലാതെ ക്രിസ്ത്യാനിക്കോ ജീവിക്കാൻ കഴിയില്ല. അതിനാൽ ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളിൽ ജീവിക്കുമ്പോഴും മറ്റുള്ളവർക്ക് അവരുടെ വിശ്വാസമനുസരിച്ചും ജീവിക്കാൻ കഴിയട്ടെ. നമ്മുടെ പൂർവികർ ഒന്നിച്ചൊന്നായ് നിന്ന് നേടിത്തന്ന ഈ സ്വാതന്ത്രത്തിൽ നമുക്കും ഒരുമിച്ച് കഴിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.