കുവൈത്തിൽ നിയന്ത്രണങ്ങളോടെ പള്ളികൾ തുറന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കർശന നിയന്ത്രണങ്ങളോടെ നിർബന്ധ നമസ്കാരങ്ങൾക്കായി പള്ളികൾ തുറന്നുകൊടുത്തു. മൂന്നുമാസത്തിന് ശേഷം ആരാധനാലയങ്ങൾ തുറക്കാൻ കഴിഞ്ഞതിെൻറ സന്തോഷമായി സന്നദ്ധ സംഘടനകൾ 100 ആടിനെ ബലിയറുത്ത് ഇറച്ചി അത്യാവശ്യക്കാർക്ക് വിതരണം ചെയ്തു. പാർപ്പിട മേഖലകളിലെ പള്ളികൾ ബുധനാഴ്ച മധ്യാഹ്ന പ്രാർഥനയോടെയാണ് തുറന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 900ത്തോളം പള്ളികൾ അണുവിമുക്തമാക്കി ബുധനാഴ്ച പ്രവേശനം അനുവദിക്കുന്നതിന് മുമ്പായി അവസാന വട്ട ശുചീകരണം നടത്തി.
ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശമനുസരിച്ച് കർശന നിബന്ധനകളോടെയാണ് പള്ളികൾ തുറന്നുകൊടുത്തത്. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി. ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമായിരിക്കും പള്ളിയിൽ പ്രവേശനം. കർഫ്യൂ സമയത്തും നിർബന്ധ നമസ്കാരങ്ങൾക്കായി പള്ളിയിലേക്ക് നടന്നുപോവാം. വാഹനം ഉപയോഗിക്കാൻ അനുമതിയില്ല. വൈകീട്ട് ആറുമണി മുതൽ രാവിലെ ആറുമണി വരെയാണ് കർഫ്യൂ. ഇതിനിടയിൽ വരുന്ന മഗ്രിബ്, ഇശാ, സുബ്ഹ് നമസ്കാരങ്ങൾക്ക് തൊട്ടടുത്ത പള്ളിയിൽ പോവാം. വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തിയും മുസല്ല കൈയിൽ കരുതിയും വേണം എത്താൻ.
പരസ്പരം കെട്ടിപ്പിടിക്കുകയോ ഹസ്തദാനമോ അരുത്. മാസ്ക് ധരിച്ചുവേണം പുറത്തിറങ്ങാൻ. ഇൗ വെള്ളിയാഴ്ച മുതൽ മസ്ജിദുൽ കബീറിൽ ജുമുഅ പ്രാർഥന പുനരാരംഭിക്കാനും തീരുമാനമായി. എന്നാൽ, ഇൗ ജുമുഅക്ക് ആദ്യഘട്ടത്തിൽ ഇമാമിനും പള്ളി ജീവനക്കാർക്കും മാത്രമായിരിക്കും പ്രവേശനം. ദേശീയ ടെലിവിഷൻ ചാനലിൽ ജുമുഅ ഖുതുബയും പ്രാർഥനയും തത്സമയം സംപ്രേഷണം ചെയ്യും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 13 മുതലാണ് രാജ്യത്തെ പള്ളികൾ അടച്ചിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.