പുതുവത്സരാഘോഷം: കുവൈത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കി
text_fieldsകുവൈത്ത് സിറ്റി: പുതുവത്സരാഘോഷ പരിപാടികൾ കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കി. മാളുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു.കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ജനുവരി പത്തുവരെ ആഘോഷ പരിപാടികൾക്കും ഒത്തുകൂടലുകൾക്കും വിലക്കുമുണ്ട്. ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിൽ പരിശോധനക്കായി പൊലീസ്വ്യൂഹത്തെ വിന്യസിച്ചിട്ടുണ്ട്. റോഡ് സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ പ്രധാന റോഡുകളിലും കൂടുതൽ ട്രാഫിക് ഉദ്യോഗസ്ഥരെ നിയമിച്ചു. രാജ്യത്തിെൻറ പാരമ്പര്യത്തിനും സഭ്യതക്കും ചേരാത്ത പരിപാടികൾ സംഘടിപ്പിക്കുന്നവരെ പിടികൂടും.
ഇതുമായി ബന്ധപ്പെട്ട് സംശയമുള്ള അപ്പാർട്ടുമെൻറുകളിലും പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. തെരുവുകൾ, മാർക്കറ്റ്, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണസംഘത്തെ മഫ്തിയിലടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ അതിർത്തി ചെക്ക് പോയൻറുകളും കർശന നിരീക്ഷണത്തിലാണ്.
ആഘോഷഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നാണ് പൊലീസിെൻറ താക്കീത്. ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കൺട്രോൾ റൂം വഴിയും അല്ലാതെയും ഉള്ള നിരീക്ഷണം ഉണ്ടായിരിക്കുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സുരക്ഷ വിഭാഗം മുന്നറിയിപ്പ് നൽകി.
തീവ്രവാദ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ കര, കടൽ, വ്യോമ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപ്പെടുന്ന സ്വദേശികൾക്കും വിദേശികൾക്കും മന്ത്രാലയത്തിെൻറ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.
തീവ്രവാദ ഭീഷണി: അതിജാഗ്രത
കുവൈത്ത് സിറ്റി: തീവ്രവാദ ഭീഷണിയെ തുടർന്ന് ഇത്തവണ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് അധിക ജാഗ്രത. ആറ് കുവൈത്തി കൗമാരക്കാർ തീവ്രവാദ സംഘടനയായ ദാഇഷുമായി ബന്ധപ്പെട്ടത് കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു. പലവട്ടം ദാഇഷുമായി ബന്ധപ്പെട്ടതായി കുട്ടികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഡിയോ ഗെയിം വഴിയാണ് മുഖ്യപ്രതിയായ ബാലൻ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിക്കുന്നത്.
പിന്നീട് സമൂഹ മാധ്യമങ്ങൾ വഴിയും നിരന്തരം ആശയവിനിമയം നടത്തി. ഇൗ കുട്ടിയാണ് മറ്റ് അഞ്ചുപേരെ തീവ്രവാദ ആശയത്തിൽ ആകൃഷ്ടരാക്കിയത്.അധികൃതർ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മൂന്നുപേരെ തോക്കും വെടിമരുന്നുകളുമായും പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.