ഒപെക് മന്ത്രിതല നിരീക്ഷക സമിതി അധ്യക്ഷപദവി കുവൈത്ത് ഒഴിഞ്ഞു
text_fieldsകുവൈത്ത് സിറ്റി: എണ്ണ ഉൽപാദന നിയന്ത്രണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ഒപെക്, നോൺ ഒപെക് സംയുക്ത മന്ത്രിതല സമിതിയുടെ അധ്യക്ഷപദവി കുവൈത്ത് സൗദിക്ക് കൈമാറി. 2017 ഡിസംബർ 31വരെ കുവൈത്ത് എണ്ണ മന്ത്രി അധ്യക്ഷത വഹിക്കുമെന്നായിരുന്നു ധാരണ. അടുത്ത ഉൗഴം സൗദിയുെടതാണ്. കുവൈത്ത് എണ്ണമന്ത്രിയായിരുന്ന ഇസ്സാം അൽ മർസൂഖ് ആയിരുന്നു സമിതി രൂപവത്കരിച്ചതു മുതൽ നിരീക്ഷക സമിതിയുടെ തലവൻ.
കുവൈത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമായി. തുടർന്ന് പുതിയ എണ്ണമന്ത്രി ബകീത് അൽ റഷീദി സ്ഥാനമേറ്റെടുത്തു. ഇനി സൗദി എണ്ണ മന്ത്രി ഖാലിദ് അൽ ഫാലിഹ് മന്ത്രിതല സമിതിയെ നയിക്കും. ജനുവരിയിൽ ഒമാനിൽ ഒപെക്, - നോൺ ഒപെക് രാജ്യങ്ങളുടെ സംയുക്ത അവലോകന സമിതി യോഗം ചേരുന്നുണ്ട്. ഉൽപാദനം നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ചയുണ്ടാവും.
2018 അവസാനംവരെ ഉൽപാദന നിയന്ത്രണം തുടരാനാണ് നിലവിലുള്ള ധാരണ. എന്നാൽ, ജൂണിനു മുമ്പ് നിയന്ത്രണം നീക്കുന്നതിനെ കുറിച്ച് യോഗം ആലോചിക്കും.
പടിപടിയായി നിയന്ത്രണം കുറച്ചുകൊണ്ടുവരുന്നതാണ് പരിഗണനയിലുള്ളത്. മൂന്നുമുതൽ ആറുമാസംവരെ കാലയളവിനുള്ളിൽ ക്രമമായി കുറച്ചുവരുന്നതിനെ കുറിച്ചാണ് ആലോചന.
എണ്ണ ഉൽപാദന നിയന്ത്രണം വിവിധ രാജ്യങ്ങളുടെ ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് തീരുമാനം പുനഃപരിശോധിക്കുന്നത്.മൂന്നു വർഷം കൊണ്ട് ബാരലിന് 58 ഡോളർവരെ വില കൂട്ടാൻ ലക്ഷ്യമിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇപ്പോൾത്തന്നെ ബാരലിന് 60 ഡോളറിലെത്തിനിൽക്കുകയാണ്. ഇൗ സാഹചര്യത്തിൽ നിയന്ത്രണം നീട്ടിക്കൊണ്ടുപോവേണ്ടതില്ലെന്നാണ് ചില രാജ്യങ്ങൾ വാദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.