ഫലസ്തീൻ: സമാധാനം പുനഃസ്ഥാപിക്കാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങണം -ഐ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണങ്ങളും ഉപരോധവും അവസാനിപ്പിക്കാൻ അറബ് രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) ദഅ്വ വകുപ്പിന് കീഴിൽ സംഘടിപ്പിച്ച ബസ്വീറ സംഗമം ആവശ്യപ്പെട്ടു. കരിപ്പൂരിൽ നടക്കുന്ന പത്താം മുജാഹിദ് സംസ്ഥാന സമ്മേളന ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. 2007 മുതല്‍ ഗസ്സ ഉപരോധത്തിലാണ്. തുറന്ന ജയിലിനെപ്പോലെയാണ് ഗസ്സയിലെ ജീവിതം. ദാരിദ്ര്യം, തൊഴിലില്ലായ്മ, അവശ്യസേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയവ ഗസ്സയെ ശ്വാസം മുട്ടിക്കുന്നു. ചരക്കുകളുടെയും ആളുകളുടെയും ഗതാഗതം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരപരാധികളായ ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിന് മേലുള്ള ഈ പ്രഹരം അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനാനുവാദത്തോട് കൂടിയാണെന്നും സംഗമം സൂചിപ്പിച്ചു.
ഐ.ഐ.സി ബസ്വീറ സംഗമ സദസ്സ്
പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴി സ്വതന്ത്രമായ ഫലസ്തീന് രാഷ്ട്രമാണ്. അതിന് അറബ് രാജ്യങ്ങൾ ക്രിയാത്മക ഇടപെടലുകൾ നടത്തണം. അറബ് രാജ്യങ്ങളെ മൊത്തത്തിൽ അസ്ഥിരപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് സംഘർഷം പടരാതിരിക്കാനുള്ള ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും സൂചിപ്പിച്ചു.
‘ഫലസ്തീൻ വംശഹത്യയും ലോകത്തെ വിസ്മയിപ്പിക്കുന്ന ചെറുത്തുനിൽപ്പും’ വിഷയത്തിൽ പി.വി. അബ്ദുൽ വഹാബ് സംസാരിച്ചു. ശ്രോതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഖുർആൻ ചിന്തകൾ, പുസ്തക പരിചയം സെഷനുകൾക്ക് അബ്ദുൽ അസീസ് സലഫി, ഹർഷ ശരീഫ് എന്നിവർ നേതൃത്വം നൽകി.
ഐ.ഐ.സി കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സിദ്ദീഖ് മദനി, ട്രഷറർ അനസ് മുഹമ്മദ്, മനാഫ് മാത്തോട്ടം, നാസർ മുട്ടിൽ, ഷാനബ് പേരാമ്പ്ര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.