ടെന്‍ഡർ ക്ഷണിച്ചു; റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടന്‍ ആരംഭിക്കും
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടന്‍ ആരംഭിക്കും. ഇതിനായി മുപ്പതോളം അന്താരാഷ്ട്ര കമ്പനികളെ ടെന്ഡര്സമര്പ്പിക്കാന് ക്ഷണിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
ജാബിർ അൽ അഹമ്മദ് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കുമാണ് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചത്. റോഡ് നിർമാണ മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള ആറോളം കമ്പനികള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
ടെൻഡർ നടപടികൾ പൂർത്തിയാകുന്നതോടെ മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഉടൻ നിർമാണ പ്രവൃത്തികൾ ആരംഭിക്കും. ഈ രംഗത്തെ വിദഗ്ദര്‍ ഉള്‍പ്പെടുന്ന ദേശീയവും അന്തർദേശീയവുമായ സമിതികളെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും അറ്റകുറ്റപ്പണികളുടെ ടെന്‍ഡറിന് അനുമതി നല്‍കുക.
ഇതിലൂടെ അഴിമതി തടയാനും മികച്ച കമ്പനിയുടെ സേവനം ലഭ്യമാക്കാനും സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ റോഡ് നിർമാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉൾപ്പെടെ രംഗത്തു വന്നിരുന്നു.
രാജ്യത്തെ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനായി അന്താരാഷ്ട്ര കമ്പനികളുമായി ഉടന്‍ കരാർ ഒപ്പിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം വക്താവും ആസൂത്രണ വികസന അണ്ടർ സെക്രട്ടറിയുമായ അഹമ്മദ് അൽ സാലിഹ് നേരത്തേ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.