കണ്ണിലുണ്ട്, ദുരന്തഭൂമിയിലെ ചിത്രങ്ങൾ...
text_fieldsപ്രവാസത്തിന്റെ ചൂടില്‍നിന്ന് തണുപ്പ് തേടി ഒരു മാസത്തെ അവധിക്ക് ജൂലൈ 31 നാണ് നാട്ടില്‍ എത്തിയത്. വയനാട് ഉരുൾ ദുരന്തത്തിന്റെ വിറങ്ങലിലായിരുന്നു അപ്പോൾ നാട്. അതിനിടെ മറ്റൊരു വാർത്തകൂടി എത്തി. ചാലിയാറിൽ മൃതദേഹങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. പിറ്റേന്ന് തന്നെ പൊലീസിന്റെ നിര്‍ദേശപ്രകാരം ടി.ഡി.ആർ.എഫ് മുങ്ങല്‍ വിദഗ്ധരോടൊത്ത് ചാലിയാറിൽ തിരച്ചിലിനിറങ്ങി.
അഞ്ചാം തീയതി ചുരം കയറി. അവധി ദിനങ്ങളിലെ കുടുംബത്തോടൊപ്പമുള്ള ഒരുമിച്ചിരിക്കലും യാത്രകളും മാറ്റിവെച്ചുള്ള ദുരന്തഭൂമി സന്ദർശനം അനുഭവങ്ങളുടെ മറ്റൊരു തരത്തിലുള്ള ചൂട് പകർന്നു.
പിന്നീട് കുടുംബത്തോടൊപ്പവും അല്ലാതെയും അഞ്ചുതവണ ചൂരല്‍മലയിലും മുണ്ടക്കൈയിലും പുഞ്ചിരി മട്ടത്തും എത്തി. പീപ്പിൾസ് ഫൗണ്ടേഷനും ടീം വെൽഫെയറും ദുരന്തഭൂമിയിലുള്ളവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ചു വീടുകളുടെ ഉത്തരവാദിത്തമായിരുന്നു ഏൽപിക്കപ്പെട്ടത്.
യാദൃശ്ചികമെന്നോണം ആദ്യം എത്തിപ്പെട്ടത് മകനടക്കം നിരവധി പേർ വിടപറഞ്ഞ കുവൈത്ത് പ്രവാസി സുബൈറിന്റെ കുടുംബത്തിലേക്ക് ആയിരുന്നു. ഉരുൾപൊട്ടലിന്റെ ഉൽഭവ സ്ഥാനത്തായിരുന്നു സുബൈറിന്റെ വീട്. അതിന്റെ മുകളിൽ ഗുഹാവാസികളായ ആദിവാസികളായിരുന്നു. അതിനും മുകളിൽ ആൾതാമസമില്ലാത്ത വനമേഖല. നിലവിലെ സാഹചര്യത്തിൽ അവിടെ എത്തിച്ചേരുക എന്നത് ഏറെ പ്രയാസകരമായിരുന്നു.
അവസാനമായി മുണ്ടക്കൈയുടെ വിഡിയോ പകർത്തിയ സുബൈറിന്റെ മകൻ, നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്ന പതിമൂന്നുകാരൻ സോനു അവിടെയായിരുന്നു. പിതാവ് സുബൈറിന് സോനുവിനെക്കുറിച്ച് പറയാൻ നൂറു വാക്കുകളുണ്ടായിരുന്നു.
സോനു താമസിച്ച വീട് ടീം വെൽഫെയർ അംഗങ്ങൾക്കൊപ്പം വൃത്തിയാക്കുമ്പോൾ, പിറ്റേന്ന് സ്കൂളിലേക്ക് കൊണ്ടുപോകാൻ വേണ്ടി വൃത്തിയിൽ അടുക്കി ഒതുക്കിവെച്ച ഏഴാം ക്ലാസുകാരൻ സോനുവിന്റെ പുസ്തക ബാഗുകൾകണ്ട് കണ്ണ്നിറഞ്ഞുപോയി.
ആയിരക്കണക്കിന് മനുഷ്യർ ഒറ്റ രാത്രിയിൽ ഒന്നുമില്ലാത്തവരായി മാറിയതിന്റെ ചിത്രങ്ങൾ കണ്ടു. തറപോലും അവശേഷിക്കാത്ത വീടുകൾ, പ്രാർഥനകൾ നിലച്ച അമ്പലങ്ങളും ചർച്ചും പള്ളികളും. വിജനമായ സ്കൂളും ബസ്റ്റാന്റും കച്ചവടസ്ഥാപനങ്ങളും. ആരെ സമാധാനിപ്പിക്കണം, ചേർത്തുനിർത്തണം എന്നറിയാതെ ആകുലപ്പെട്ട നിമിഷങ്ങൾ.
വയനാട്ടിലെത്തിയ എന്റെ കുടുംബത്തോടൊപ്പം സഹോദരനും കുടുംബവും, അയൽവാസികളായ രാജനും കുടുംബവും, അയൽക്കാരി ആരിഫ, കർണാടക ഷിരൂരിൽ അർജുനെ തേടിപോയ ആദ്യസംഘത്തിലെ അശ്റഫും എല്ലാം ഉണ്ടായിരുന്നു.
സന്തോഷം നിറഞ്ഞ മറ്റൊന്നുകൂടെ പങ്കുവെക്കാതെ വയ്യ. ചാലിയാറിലെ തിരച്ചിലിൽ സജീവമാകാറുള്ള നവോദയ ക്ലബ് പ്രവർത്തകരുടെ ബോട്ടിന്റെ എൻജിനീയർ നഷ്ട്ടപ്പെട്ടിരിക്കുകയായിരുന്നു. ഒറ്റവാക്കിലെ ചോദ്യത്തിന് പുതിയ എഞ്ചിൻ വാങ്ങാൻ വേണ്ട മുഴുവൻ പണവും അയച്ചു തന്നു കെ.ഐ.ജി കുവൈത്തിന്റെ കീഴിലുള്ള കനിവ് സോഷ്യൽ സർവിസ് വിങ്. ആയിരങ്ങളുടെ പിന്തുണയിൽ കേരളം ചേർത്തു നിർത്തലിന്റെ ചരിത്രം തീർക്കുന്നതും ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു.
ദുരന്തത്തിന്റെ ഒരുമാസം പിന്നിടവെ, തിരിച്ച് കുവൈത്തിൽ എത്തിയിട്ടും വയനാട് ഓർമകൾ മാഞ്ഞുപോകുന്നില്ല. ആ മണ്ണും മനുഷ്യരും ഹൃദയത്തോട് ചേർന്നുതന്നെ നിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.