വയനാട് ഉരുൾ ദുരന്തം: ഉറ്റവരായ 16 പേരെ മഴയെടുത്തു; നഷ്ടവേദനയിൽ സാഹിർ
text_fieldsകുവൈത്ത് കെ.എം.സി.സി സംഘത്തിന്റെ വയനാട് സന്ദർശന യോഗത്തിൽ
സാഹിർ മുണ്ടക്കൈ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ബന്ധുക്കൾക്കും നാട്ടുകാരുംകൂടെ സന്തോഷത്തോടെ കഴിഞ്ഞുവരവെ ദുരന്തം ഉരുൾപൊട്ടലിന്റെ രൂപത്തിൽ മലയിറങ്ങി സർവരെയും കൊണ്ടുപോയതിന്റെ വേദനയിലാണ് സാഹിർ മുണ്ടക്കൈ. ചുറ്റും കണ്ട കാഴ്ചകൾ, നിലവിളികൾ, നഷ്ടങ്ങൾ അവ സൃഷ്ടിച്ച ഞെട്ടൽ അത്രപെട്ടെന്നൊന്നും മാഞ്ഞുപോകുന്നതല്ല.
കുവൈത്ത് പ്രവാസിയായ സാഹിർ ഒരുമാസം മുമ്പാണ് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ നാട്ടിലെത്തിയത്. ഉറ്റബന്ധുക്കളുമായും അയൽക്കാരുമായുമുള്ള അവസാന കണ്ടുമുട്ടലുകളുടെ ദിനങ്ങളാകുമതെന്ന് സാഹിർ കരുതിയില്ല. മഴക്കാലം മലയോര വാസികൾക്ക് ഭീതിയുടെ കാലമാണെങ്കിലും ഇതുപോലൊരു ദുരന്തം നാട്ടുകാരും പ്രതീക്ഷിച്ചിരുന്നില്ല.
സാഹിറിന്റെ കുടുംബത്തിലെ 16 പേരാണ് ഉരുൾ ദുരന്തത്തിൽ നഷ്ടപ്പെട്ടത്. അടുത്തടുത്തുണ്ടായിരുന്ന ബന്ധുവീടുകളിൽ മൂന്നു വീടുകൾ പൂർണമായും തകർന്നു.
സാഹിറിന്റെ മാതാവ്,അനുജൻ, അനുജന്റെ ഭാര്യ, ഇവരുടെ രണ്ടു കുട്ടികൾ, ഭാര്യാ മാതാവും പിതാവും ഇവരുടെ മകന്റെ ഭാര്യയും മൂന്നു കുട്ടികളും, ഭാര്യ സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും മൂന്നു കുട്ടികളും എന്നിങ്ങനെ 16 ജീവനുകളെയാണ് മഴയും ഉരുളും തട്ടിയെടുത്തത്.
സാഹിറിന്റെ തറവാട്, ഭാര്യ വീട്, അളിയന്റെ വീട് എന്നിവയുടെ അടിത്തറയിളക്കിയാണ് ഉരുൾ കടന്നുപോയത്. നിലക്കാത്ത മഴപെയ്ത ദിവസം ഭീതിനിറഞ്ഞ അന്തരീക്ഷത്തിൽ മുന്നറിയിപ്പ് ലഭിച്ചതോടെ ദുരന്തരാത്രി സാഹിറിന്റെ ഭാര്യാ സഹോദരനും ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്ന അഞ്ചുപേർ തൊട്ടടുത്ത ഭാര്യവീട്ടിൽ അഭയം തേടിയിരുന്നു. എന്നാൽ കുതിച്ചെത്തിയ ഉരുൾ ഇവിടെയും അവർക്ക് ആശ്വാസമായില്ല.
ഇവിടെയുള്ള ആറു പേർക്കൊപ്പം വന്നെത്തിയ അഞ്ചുപേരെയും ഉരുൾ കവർന്നു. രണ്ടു വീടുകളും തകർത്തുപാഞ്ഞ വെള്ളം തൊട്ടടുത്തുള്ള സാഹിറിന്റെ തറവാട്ടു വീടും തച്ചുടച്ചാണ് താഴേക്കു കുതിച്ചത്. തറവാട്ടിൽ കഴിഞ്ഞിരുന്ന മാതാവും അനുജനും ഭാര്യയും അവരുടെ രണ്ടു കുട്ടികളും അടക്കം അഞ്ചുപേരെയും നഷ്ടപ്പെട്ടു.ഇതിൽ ഒമ്പതുപേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്.
സാഹിറിന്റെ വീടിന് വലിയ കേടുപാടില്ലാതെ രക്ഷപ്പെട്ടു. എങ്കിലും വീടിന്റെ അകത്തും പുറത്തും ഉരുളിന്റെ ബാക്കിയാണ്. വീണ്ടെടുക്കൽ പ്രയാസകരവും.മുതിർന്നവരും കുട്ടികളുമായി അടുത്തടുത്ത് കഴിഞ്ഞിരുന്ന വലിയൊരു കുടുംബത്തിൽ സാഹിറിന് ഇപ്പോൾ ഭാര്യയും മക്കളും മാത്രമാണ് കൂട്ട്. അവർക്കൊപ്പം ക്യാമ്പിലാണ് ഇപ്പോൾ കഴിഞ്ഞുവരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.