ലോകകപ്പ് യോഗ്യത; വീണ്ടും സമനില
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മത്സരത്തിൽ കുവൈത്തിന് വീണ്ടും സമനില കുരുക്ക്. ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ കുവൈത്തും ഫലസ്തീനും 2-2ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിൽ മുന്നിട്ടുനിന്ന കുവൈത്തിനെ അവസാന നിമിഷത്തിൽ അപ്രതീക്ഷിത തിരിച്ചുവരവിലൂടെ ഫലസ്തീൻ സമനിലയിൽ തളക്കുകയായിരുന്നു.
31ാം മിനിറ്റിൽ പെനാൽറ്റി കിക്കിലൂടെ യൂസഫ് നാസർ കുവൈത്തിനു വേണ്ടി ആദ്യ ഗോൾ നേടി. ഒമ്പത് മിനിറ്റിന് ശേഷം, വസാം അബു അലി ഫലസ്തീനായി പെനാൽറ്റിയിലൂടെ സമനില ഗോൾ നേടി. 55ാം മിനിറ്റിൽ ഫലസ്തീൻ താരം കാമിലിയോ സൽദാന രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതോടെ മൈതാനം വിടേണ്ടി വന്നു. ഇതോടെ കുവൈത്ത് 80ാം മിനിറ്റിൽ നാസർ നേടിയ ഗോളിലൂടെ മുന്നിലെത്തി. മത്സരത്തിൽ കുവൈത്ത് വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഫലസ്തീൻ അപ്രീക്ഷിതമായി തിരിച്ചടിച്ചു. 93ാം മിനിറ്റിൽ സെയ്ദ് ഖാൻബറിലൂടെ ഫലസ്തീൻ സമനില പിടിച്ചു.
ഇതോടെ ഗ്രൂപ് ബിയിൽ മൂന്ന് പോയന്റുമായി കുവൈത്ത് അഞ്ചാമതായി. പത്ത് പോയന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമത്. ഏഴ് പോയന്റ് വീതമുള്ള ജോർഡനും ഇറാഖും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഒമാൻ നാലാമതും രണ്ട് പോയന്റുമായി ഫലസ്തീൻ ആറാമതുമാണ്. അടുത്തമാസം 14ന് ദക്ഷിണ കൊറിയക്കെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരം. അതോടെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയാകും. തുടർന്ന് ഗ്രൂപ്പിലെ ടീമുകൾ വീണ്ടും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനക്കാർ ലോകകപ്പിന് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനക്കാർ യോഗ്യത മത്സരത്തിന്റെ നാലാം റൗണ്ടിൽ പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.