Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right ഒമാന്‍ ദേശീയദിന അവധി...

 ഒമാന്‍ ദേശീയദിന അവധി ആരംഭിച്ചു;  വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വന്‍ തിരക്ക്

text_fields
bookmark_border
 ഒമാന്‍ ദേശീയദിന അവധി ആരംഭിച്ചു;  വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വന്‍ തിരക്ക്
cancel

മസ്കത്ത്: ദേശീയദിന പൊതു അവധി ആരംഭിച്ചതോടെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വന്‍ തിരക്ക് ആരംഭിച്ചു. വാരാന്ത്യ അവധികൂടി ചേര്‍ത്ത് നാലു ദിവസമാണ് അവധി ലഭിക്കുക. യു.എ.ഇയിലെ ദേശീയ അവധിയും ഒന്നിച്ചത്തെിയത് ഒമാനില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ കാരണമാക്കി. അവധിയാഘോഷിക്കാന്‍ നിരവധി പേര്‍ യു.എ.ഇയില്‍നിന്ന് ഒമാനിലേക്കത്തെുന്നതിനാല്‍ അതിര്‍ത്തിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി പേര്‍ ഒമാനില്‍നിന്ന് അയല്‍രാജ്യത്തേക്കും റോഡ്  അതിര്‍ത്തി വഴി യാത്രചെയ്യുന്നുണ്ട്. അതിനാല്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടി വരുന്നതായി യാത്രക്കാര്‍ പറയുന്നു. യു.എ.ഇ ചെക്പോസ്റ്റിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. നീണ്ട ചൂട് കാലാവസ്ഥക്കുശേഷം വിനോദസഞ്ചാരത്തിനും വിനോദയാത്രക്കും അനുകൂലമായ കാലാവസ്ഥയാണ് ഒമാനിലുള്ളത്. തണുപ്പ് ആരംഭഘട്ടമായതിനാല്‍ പലരും പാര്‍ക്കുകളിലും തോട്ടങ്ങളിലും ഒത്തുചേര്‍ന്നാണ് അവധി ദിവസങ്ങള്‍ ആഘോഷിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രങ്ങളായ ജബല്‍ അഖ്ദര്‍, ജബല്‍ ശംസ്, വാദീ ബനീഖാലിദ്, നിസ്വ, ബഹ്ല, റുസ്താഖ്, നഖല്‍  എന്നിവിടങ്ങളിലും നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നുണ്ട്. സൂറിലാണ് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയത്. സൂറില്‍ എവിടെ നോക്കിയാലും വിനോദസഞ്ചാരികളാണെന്നും നിരവധി വിനോദസഞ്ചാരികള്‍ സൂറില്‍ എത്തിയിട്ടുണ്ടെന്നും പ്രമുഖ കമ്പനിയിലെ സെയില്‍സ് മാനേജറായ എം.പി. അശ്റഫ് പറഞ്ഞു. നിരവധി പേര്‍ ആമകളെ കാണാന്‍ റാസുല്‍ ഹദ്ദിലും എത്തിയിട്ടുണ്ട്. ഇപ്പോള്‍ ആമയുടെ മുട്ടയിടല്‍ സീസണ്‍ അല്ലാതിരുന്നിട്ടുപോലും വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇതിനാല്‍ അധികൃതര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
സലാലയില്‍ ചൂട് വര്‍ധിച്ചതിനാല്‍ സഞ്ചാരികള്‍ അങ്ങോട്ടുള്ള യാത്ര ഒഴിവാക്കുകയാണ്. ഇന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിക്കും. സന്ദര്‍ശനത്തിനും മറ്റും ഒമാനിലത്തെിയവര്‍ ഒരു ദിവസത്തെ വിശ്രമത്തിനുശേഷം ഇന്നാണ് പുറത്തിറങ്ങുക. വിവിധ ഗ്രൂപ്പുകളായാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്. സംഘടനാ ഗ്രൂപ്പുകളും ഒരേ നാട്ടുകാരുടെ സംഘങ്ങളും  കുടുംബസംഘങ്ങളും വിവിധ ഫ്ളാറ്റുകളില്‍ താമസിക്കുന്നവരുടെ കൂട്ടായ്മകളും പിക്നിക്കുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഭക്ഷണവും വിനോദ ഉപകരണങ്ങളും മറ്റുമായി തോട്ടങ്ങളിലും പാര്‍ക്കുകളിലും തമ്പടിക്കുന്നവരും നിരവധിയാണ്. ഗതാഗതസൗകര്യങ്ങള്‍ വര്‍ധിച്ചതും വിനോദസഞ്ചാരത്തിന് അനുകൂലമായ ഘടകങ്ങളാണ്. നിരവധി റോഡുകള്‍ ഇരട്ട റോഡുകളാക്കി ഗതാഗതത്തിന്  തുറന്നുകൊടുത്തിട്ടുണ്ട്. അവധിയത്തെിയതോടെ ഹൈപര്‍മാര്‍ക്കറ്റുകളിലും മാളുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ചില വ്യാപാരസ്ഥാപനങ്ങള്‍ ഓഫറുകളും നല്‍കുന്നുണ്ട്. ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകുന്നവര്‍ സാധനങ്ങള്‍ വാങ്ങാനും അവധി ദിവസങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. റൂവി അടക്കമുള്ള നഗരങ്ങളിലും തിരക്ക് വര്‍ധിച്ചു. ഒമാനില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിച്ചതും വിനോദസഞ്ചാരമേഖലയിലെ തിരക്കിന് കാരണമായി. ദേശീയദിനത്തിന്‍െറ ഭാഗമായ നിരവധി പരിപാടികളും നടക്കുന്നുണ്ട്. റോയല്‍ ഓപറ ഹൗസില്‍ മൂന്നു മുതല്‍ അഞ്ചു വരെ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി ഊദ് സംഗീത വിദഗ്ധര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. അവധിക്കാലത്തെ അപകടം ഒഴിവാക്കാനും ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനും പൊലീസ് അധികൃതര്‍ രംഗത്തുണ്ട്. റോയല്‍ ഒമാന്‍ പൊലീസ് അധികൃതര്‍ റോന്തുചുറ്റലും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. വലിയ വാഹനങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നതും മറ്റും പരിശോധിക്കുന്നുണ്ട്. കമ്പനികളിലേക്കും മറ്റും ജീവനക്കാരെയും ആളുകളെയും എത്തിക്കുന്നവരെയും പിടികൂടുന്നുണ്ട്. ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ അവധിക്കാലങ്ങളില്‍ ഉണ്ടാകുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 
എന്നാല്‍, എണ്ണവില ഇടിവും ഗള്‍ഫ് മേഖലയില്‍ അനുഭവപ്പെടുന്ന സാമ്പത്തികമാന്ദ്യവും ഒമാനില്‍ കഴിയുന്ന വിദേശികളുടെ ആഘോഷത്തെ ബാധിക്കുന്നുണ്ട്. ചില കമ്പനികളില്‍ പിരിച്ചുവിടല്‍ നടക്കുന്നെന്ന വാര്‍ത്ത പലരിലും അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യം അവധി ആഘോഷത്തിന് മൂഡ് നല്‍കുന്നില്ളെന്ന് ചില വിദേശികള്‍ പറയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman national day
Next Story