ഒമാൻ ജനസംഖ്യയിൽ 43 ശതമാനവും 18 വയസ്സിൽ താഴെയുള്ളവർ
text_fieldsമസ്കത്ത്: ഒമാൻ ജനസംഖ്യയുടെ വലിയ ശതമാവും ബാല്യ-കൗമാരങ്ങൾ പിന്നിടാത്തവരാണെന്ന് സെൻസസ്. കഴിഞ്ഞ വർഷം നടത്തിയ ഇലക്ട്രോണിക് സെൻസസിെൻറ കണക്ക് പ്രകാരം ജനസംഖ്യയിലെ 11 ലക്ഷത്തിലേറെ വരുന്നവർ 18 വയസ്സിന് താഴെയുള്ളവരാണ്. ഇത് ആകെ ഒമാനി പൗരന്മാരിൽ 43 ശതമാനം വരും. ഇവരിൽ 39 ശതമാവും മസ്കത്ത്, വടക്കൻ അൽ ബാത്തിന ഗവർണറേറ്റുകളിലാണെന്നും നാഷനൽ സെൻറർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷത്തെ കണക്കിൽ 326 നഴ്സറികളാണ് രാജ്യത്തുള്ളത്. ഇവിടങ്ങളിൽ പ്രവേശനം നേടുന്നവരുടെ എണ്ണത്തിൽ മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രീ പ്രൈമറി സ്കൂളിൽ പ്രവേശനം നേടിയവരുടെ എണ്ണം 37,939 ആണ്. 71 ശതമാനം പേരും സ്വകാര്യ സ്കൂളുകളിലും മറ്റുള്ളവർ സർക്കാർ സ്ഥാപനങ്ങളിലുമാണ് പ്രവേശിപ്പിക്കപ്പെട്ടത്. സ്കൂളുകളിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 6,95,771 ആണ്. വിദേശ സമൂഹങ്ങളുടെ സ്കൂളുകളും അന്താരാഷ്ട്ര സ്കൂളുകളും ഉൾപ്പെടാതെയുള്ള കണക്കാണിത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ എണ്ണം ആകെ 10,880 ആണ്. ആകെ കുട്ടികളിൽ ഒരു ശതമാനമാണിത്. കേൾവിപ്രശ്നങ്ങളുള്ളവരാണ് ഭിന്നശേഷിക്കാരിൽ കൂടുതൽ. ശാരീരിക വെല്ലുവിളികളുള്ളവരാണ് രണ്ടാം സ്ഥാനത്ത്. 13 വയസ്സിന് താഴെയുള്ളവരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇൻഫർമേഷൻ ടെക്നോളജി സംബന്ധിച്ച അഭിപ്രായ സർവേ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്നത് യൂടൂബ് ആണ്. വാട്സ്ആപ്, ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് ഉപയോഗിക്കുന്നവരാണ് ഇതിന് പുറമെയുള്ളവർ. 18 വയസ്സിന് താഴെയുള്ളവരിൽ 11,062 പേർ ഭൂമി ഉടമകളായുമുണ്ട്. ഇവരിൽ മിക്കവരും ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളുമുണ്ട്. മസ്കത്തിലെയും ബാത്തിനയിലെയും കുട്ടികൾ തന്നെയാണ് ഭൂമി സ്വന്തമായുള്ളവരിൽ ഏറെയുമെന്നും കണക്കുകൾ പറയുന്നു.
ആകെ 51 ലക്ഷമാണ് ഒമാനിലെ ജനസംഖ്യ. ഇവരിൽ 40 ശതമാവും പ്രവാസികളാണ്. ബാക്കിയുള്ള സ്വദേശികളിലെ വലിയ ശതമാനവും ചെറുപ്പക്കാരാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.