ദുരിതജീവിതത്തിന് അറുതി; ബിനു ഇനി സ്നേഹത്തണലിൽ
text_fieldsറുവി കെ.എം.സി.സി പ്രവർത്തകരോടൊപ്പം നാദാപുരം സ്വദേശി ബിനു. ഇടത്തുനിന്ന് നാലാമത്
മസ്കത്ത്: ദുരിത ജീവിതത്തിന് കൈതാങ്ങായവർക്ക് നന്ദി പറഞ്ഞ് നാദാപുരം സ്വദേശി ബിനു നാടണഞ്ഞു. ഒമാനിൽ വ്യവസായം തകർന്നും മറ്റു വ്യക്തിപരമായ പ്രശ്നങ്ങളിൽ അകപ്പെട്ടു. ഒരു വർഷത്തോളമായി തെരുവിലായിരുന്ന ഇദ്ദേഹത്തെ കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് സ്നേഹ ത്തണലിലെത്തിച്ചത്. റൂവി സുൽത്താൻ ഖാബൂബൂസ് മസ്ജിദിലും പരിസരങ്ങളിലുമായി കഴിഞ്ഞിരുന്ന ബിനുവിനെ നാട്ടിലയക്കാൻ റൂവി കെ.എം.സി.സി നിരവധി തവണ നിർബന്ധിച്ചിരുന്നെങ്കിലും വിസമ്മതിക്കുകയായിരുന്നു.
അതിനിടെ ദിവസ വേതനത്തിന് ശുചീകരണ ജോലിക്കായി പോയ ബിനുവിന് ആസിഡ് പൊള്ളലേൽക്കുകയും ചെയ്തു. ഇത് കടുത്ത ദുരിതം സമ്മാനിക്കുകയും ചെയ്തപ്പോഴാണ് വീണ്ടും കെ.എം.സി.സി അദ്ദേഹത്തെ നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ പുനരാരംഭിച്ചത്. ബദർ അൽ സമ ഹോസ്പിറ്റലിൽ ഒരു മാസത്തിലേറെയായി പൂർണ ചികിത്സ നൽകുകയും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന കേസുകൾ കോടതിയെ ബോധിപ്പിച്ച് തടവ് ഉൾപ്പെടെയുള്ള ശിക്ഷകളിൽ നിന്ന് ഇളവ് വാങ്ങിച്ചെടുക്കുകയും ചെയ്താണ് കഴിഞ്ഞ ദിവസം നാട്ടിലേക്കെത്തിച്ചത്.
റുവി കെ.എം.സി.സി പ്രസിഡന്‍റ് റഫീഖ് ശ്രീകണ്ഠാപുരത്തിന്റെ നേതൃത്വത്തിലാണ് മാസങ്ങൾ നീണ്ട പരിശ്രമത്തിൽ ബിനുവിനെ ഉറ്റവരുടെ അടുത്തെത്തിച്ചത്. മസ്കത്തിൽനിന്നും നാദാപുരത്ത് വീടുവരെ ബിനുവിനെ റഫീഖ് അനുഗമിച്ചിരുന്നു.
നാദാപുരം പഞ്ചായത്ത് പ്രസിഡന്‍റ് വി.വി മുഹമ്മദ് അലി, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹാരിസ് ഈന്തുള്ളതിൽ, മുസ് ലീം ലീഗ് പ്രവർത്തകരായ ഫൈസൽ അഖ്സ, നാസർ കല്ലാച്ചി, പറമ്പത്ത് ഷബീർ തുടങ്ങിയവർ ചേർന്നാണ് ഇരുവരെയും വീട്ടിലേക്ക് ആനയിച്ചത്. ബിനുവിന്റെ തുടർ ചികിത്സക്കായി കെ.എം.സി.സി അനുവദിച്ച 25,000 രൂപ പഞ്ചായത്ത് പ്രസിഡന്‍റ് വി.വി മുഹമ്മദലി കൈമാറി. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സന്നദ്ധപ്രവർത്തകൻ ബാദുഷ ഇരിക്കൂർ റൂവി കെ.എം.സി.സി പ്രവർത്തകർക്കൊപ്പം ഉണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.