അറബ് കപ്പ്: നിർണായക മത്സരത്തിന് ഒമാൻ ഇന്നിറങ്ങും
text_fieldsയമനെതിരെയുള്ള മത്സരത്തിനു മുന്നോടിയായി ഒമാൻ ടീം കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന്റെ നേതൃത്വത്തിൽ പരിശീലനം നടത്തുന്നു
മസ്കത്ത്: അറബ് കപ്പിലെ നിർണായക മത്സരത്തിന് ഒമാൻ തിങ്കളാഴ്ച ഇറങ്ങും. ബസ്റ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒമാന്‍ സമയം വൈകീട്ട് 5.15ന് നടക്കുന്ന മത്സരത്തിൽ യമനാണ് എതിരാളികൾ. രണ്ടു ടീമിനും ടൂർണമെന്റിലെ മുന്നോട്ടുപോക്കിന് വിജയം അനിവാര്യമായതിനാൽ പോരാട്ടം കനക്കുമെന്നുറപ്പാണ്. ആദ്യ മത്സരത്തിൽ ഇറാഖിനോട് സമനില പിടിച്ചാണ് റെഡ് വാരിയേഴ്സ് ഇന്ന് ഇറങ്ങുന്നതെങ്കിൽ സൗദിയോട് രണ്ടു ഗോളിന് തോറ്റാണ് യമൻ വരുന്നത്. മികച്ച കളി കെട്ടഴിച്ചെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചയാണ് ഒമാന്‍ തിരിച്ചടിയായത്. ഇത് പരിഹരിച്ചായിരിക്കും സുൽത്താനേറ്റ് കളത്തിലിറങ്ങുക.
എതിരാളികൾ താരതമ്യേന ദുർബലമാണെങ്കിലും ചെറുതാക്കി കാണാതെ കൂടുതൽ ഗോളുകൾ നേടി ജയിച്ചു കയറാനായിരിക്കും ഒമാൻ ശ്രമിക്കുക. ഫിഫ റാങ്കിങ്ങിൽ 75ാം സ്ഥാനത്താണ് ഒമാനെങ്കിൽ 154 ആണ് യമന്റെ സ്ഥാനം. ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഒമാനായിരുന്നു വിജയം. 2017 ഡിസംബറിൽ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് ഒമാൻ ജയിച്ച് കയറിയത്. താരങ്ങളെല്ലാം മികച്ച ഫോമിലാണെന്നത് കരുത്തുപകരുന്ന കാര്യമാണ്. യമനെതിരെയുള്ള മത്സരത്തില്‍ ടീം വിജയവഴിയില്‍ തിരിച്ചുവരുമെന്ന് കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ച് കഴിഞ്ഞ ദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ജനുവരി 12ന് സൗദിയുമായാണ് ഒമാന്റെ അവസാന മത്സരം. വെള്ളിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ സൗദി രണ്ടു ഗോളിന് യമനെ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ് ‘എ’യില്‍ ഒരു പോയന്റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ഒമാന്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.