ഏഷ്യകപ്പ് യോഗ്യത കുവൈത്തിന് തോൽവി; യു.എ.ഇക്ക് ഇന്ന് നിർണായകം
text_fieldsമസ്കത്ത്: ഏഷ്യകപ്പ് ക്രിക്കറ്റ് യോഗ്യത മത്സരത്തിൽ കുവൈത്തിനെതിരെ ഹോങ്കോങ്ങിന് എട്ടുവിക്കറ്റ് ജയം. കുവൈത്ത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങ് 14 പന്തുകൾ ബാക്കിനിൽക്കേ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. സ്കോർ-153/2. കുവൈത്തിന് വേണ്ടി മലയാളി താരം എഡ്സൻ ഡി സിൽവ അർധ സെഞ്ച്വറി നേടി. 30 പന്തിൽനിന്ന് 56 റൺസാണ് എഡ്സൻ നേടിയത്. മുഹമ്മദ് അസ്ലം 21 (28), ഉസ്മാൻ ഗനി 19 (23) എന്നിവരും കുവൈത്ത് നിരയിൽനിന്ന് രണ്ടക്കം കടന്നു.
ഹോങ്കോങ്ങിന് വേണ്ടി യാസിം മുർതസ, അൽസാസ് ഖാൻ, ഇഹ്സാൻ ഖാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 33 പന്തിൽനിന്ന് 46 റൺസെടുത്ത് ടീമിന് വിജയമൊരുക്കിയ യാസിം മുർതസയാണ് കളിയിലെ താരം. ഹോങ്കോങ്ങിന്റെ ബാബർ ഹയാത് 53 (30), നിസാകത് ഖാൻ 50 (43) എന്നിവർ അർധ സെഞ്ച്വറി നേടി.
അതേസമയം, സ്വന്തം നാട്ടിൽ നടക്കുന്ന ഏഷ്യ കപ്പിൽ പാഡണിയുന്നത് സ്വപ്നം കാണുന്ന യു.എ.ഇക്ക് ബുധനാഴ്ച ഹോങ്കോങ്ങുമായി നടക്കുന്ന മത്സരം നിർണായകമാണ്. ഹോങ്കോങ്ങിനെതിരായ മത്സരം ജയിച്ചാൽ മാത്രം പോരാ, മറ്റ് ടീമുകളുടെ ഫലം കൂടി ആശ്രയിച്ചായിരിക്കും യു.എ.ഇക്ക് യോഗ്യത ലഭിക്കുക. ടീമുകൾ തുല്യ പോയന്റ് നിലയിൽ എത്താൻ സാധ്യതയുള്ളതിനാൽ റൺറേറ്റായിരിക്കും വിധിനിർണയിക്കുക. ആദ്യമത്സരത്തിൽ കുവൈത്തിനോട് തോറ്റ യു.എ.ഇ രണ്ടാം മത്സരത്തിൽ സിംഗപ്പൂരിനെ തോൽപിച്ചിരുന്നു.
നിലവിലെ അവസ്ഥയിൽ ഏറ്റവും കൂടുതൽ റൺറേറ്റുള്ളത് യു.എ.ഇക്കാണ്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ കുവൈത്തിനെ ഹോങ്കോങ് തോൽപിച്ചതും യു.എ.ഇക്ക് ഗുണമായി. ബുധനാഴ്ച രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തിൽ കുവൈത്തും സിംഗപ്പൂരും ഏറ്റുമുട്ടും. ഈ മത്സരത്തിൽ കുവൈത്ത് പരാജയപ്പെട്ടാൽ യു.എ.ഇയുടെ വഴി എളുപ്പമാകും. കുവൈത്ത് ചെറിയ റൺറേറ്റിൽ ജയിച്ചാലും യു.എ.ഇയെ ബാധിക്കില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.