ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റല്‍ ഇന്ന് നാടിന് സമർപ്പിക്കും
text_fieldsബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മസ്കത്ത്: രാജ്യത്തെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ ബദര്‍ അല്‍ സമയുടെ പ്രീമിയം ആശുപത്രിയായ ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റല്‍ (ബി.ആര്.എച്ച്) ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നടക്കുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഡംബര പൂര്‍ണവും പ്രശാന്തസുന്ദരവുമായ അന്തരീക്ഷത്തില്‍ ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷയാണ് ബി.ആര്.എച്ചിൽ ഒരുക്കിയിരിക്കുന്നത്. മുഖ്യാതിഥി ആരോഗ്യ മന്ത്രാലയത്തിലെ ആസൂത്രണ, ആരോഗ്യ സ്ഥാപന അണ്ടര്‍ സെക്രട്ടറി ഡോ.അഹ്മദ് സാലിം സെയ്ഫ് അല്‍ മന്ദാരിയാണ് ആശുപത്രി രാജ്യത്തിന് സമര്‍പ്പിക്കുക. ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്മാന് ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ റവാസ് വിശിഷ്ടാതിഥിയാകും. സ്വകാര്യ ആരോഗ്യസ്ഥാപന ഡയറക്ടര്‍ ജനറല്‍ ഡോ.മുഹന്ന ബിന്‍ നാസര്‍ ബിന്‍ റാശിദ് അല്‍ മുസാലിഹി, ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സ് മാനേജിങ് ഡയറക്ടര്‍മാരായ അബ്ദുല്‍ ലത്വീഫ്, ഡോ.പി.എ.മുഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരായ മൊയ്തീന് ബിലാല്‍, ഫിറാസത് ഹസന്, സ്വകാര്യ സര്‍ക്കാര്‍ മേഖലയിലെ പ്രമുഖര്‍, കോര്‍പറേറ്റ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉന്നത മാനേജ്മെന്റ് പ്രതിനിധികള്‍, ബദര്‍ അല്‍ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിലെ മുതിര്‍ന്ന മാനേജ്മെന്റ് പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവർ പങ്കെടുക്കും.
സുല്‍ത്താനേറ്റിന്റെ സ്വകാര്യ ആരോഗ്യ മേഖലയില്‍ വ്യത്യസ്തമായ പുരോഗതിയുണ്ടാക്കുകയെന്ന ഗ്രൂപ്പിന്റെ തത്ത്വശാസ്ത്രമാണ് ഈ വിപുലമായ ഈ പദ്ധതി സജ്ജീകരിച്ചതിനു പിന്നിലെ കാഴ്ചപ്പാടെന്ന് ബദര്‍ അല്‍ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സ് എം.ഡി.അബ്ദുല്‍ ലത്വീഫ് പറഞ്ഞു. ഒമാൻ വിഷൻ 2040ന് കീഴിലുള്ള പ്രതീക്ഷികള്ക്കുള്ള വലിയ സംഭാവന നല്കുന്നവരാകാനും രാജ്യത്തെ ആരോഗ്യ മേഖലയെ ഉന്നതങ്ങളിലേക്ക് എത്തിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അങ്ങനെ വരുമ്പോള്‍ നൂതന ചികിത്സക്കായി രാജ്യത്തുള്ളവര്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വരില്ല. ലോകോത്തര നിലവാരമുള്ള സാങ്കേതികവിദ്യയും പ്രഗത്ഭരായ ഡോക്ടര്‍മാരുടെ നീണ്ട നിരയുമുണ്ട്. സങ്കീര്‍ണമായും ശസ്ത്രക്രിയകളും ചികിത്സാരീതികളും ഇവിടെ ചെയ്യും. ചികിത്സക്കായി വിദേശത്ത് പോകുന്നവരുടെ എണ്ണം 30 ശതമാനമായി കുറക്കാനും അതുവഴി ചെലവ് ചുരുക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബദര്‍ അല്‍ സമ റോയല്‍ ഹോസ്പിറ്റല്‍സില്‍ ഏഴ് മികവിന്റെ കേന്ദ്രങ്ങളുണ്ടാകുമെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ.പി.എ. മുഹമ്മദ് പരഞ്ഞു. ഗ്യാസ്ട്രോഇന്റെസ്റ്റിനല്‍ ഡൈജസ്റ്റീവ് ഹെല്‍ത്ത്, സര്‍ജിക്കല്‍ അഡ്വാന്‍സ്ഡ് എന്‍ഡോസ്കോപി, മിനിമല്‍ ആക്സസ് സര്‍ജറി, യൂറോളജി, യൂറോ ഓങ്കോളജി ആന്‍ഡ്രോളജി, ഓര്‍ത്തോപീഡിക്സ്, ജോയന്റ് റീപ്ലേസ്മെന്റ്സ് സ്പൈന്‍ സര്‍ജറീസ്, മതര്‍ ആന്‍ഡ് ചൈല്‍ഡ്, എമര്‍ജന്‍സി ക്രിട്ടിക്കല്‍ കെയര്‍ എന്നിവയാണ് മികവിന്റെ കേന്ദ്രങ്ങള്‍. ഒരു വര്‍ഷമെന്ന റെക്കോഡ് സമയംകൊണ്ടാണ് ബി.ആര്.എച്ച് പൂര്‍ത്തിയായതെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മൊയ്തീന് ബിലാല്‍ പറഞ്ഞു.
രോഗികള്‍ക്ക് ഗുണമേന്മയുള്ള ചികിത്സ ലഭിക്കുന്നതിന് നയങ്ങളും ചട്ടങ്ങളും ബി.ആര്.എച്ച് സംവിധാനിച്ചിട്ടുണ്ടെന്നും 22 വര്‍ഷത്തെ ബദര്‍ അല്‍ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍സിന്റെ ഐതിഹാസികതയാണ് ബി.ആര്.എച്ചിന് പ്രേരണയായതെന്നും എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫിറാസത് ഹസന് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.